ന്യൂഡൽഹി: രാജ്യത്ത് ഹരിത ഹൈഡ്രജന് ഉത്പാദിപ്പിക്കാനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം. പുനരുൽപാദിപ്പിക്കാവുന്ന സ്രോതസുകളിൽ നിന്നോ വൈദ്യുതവിശ്ലേഷണം, സസ്യങ്ങളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ ലഭിക്കുന്ന പുനരുൽപ്പാദന ജൈവവസ്തുവായ ബയോമാസിനെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ ആയ ബയോമാസ് കൺവേർഷനിലൂടെയോ ഉത്ഭവിക്കുന്ന ഹൈഡ്രജനെ മാത്രമാകും ഇനി ‘ഗ്രീൻ ഹൈഡ്രജൻ’ എന്ന് വിളിക്കുക. ഊർജ്ജ സംരക്ഷണ സംവിധാനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഊർജ്ജത്തെയും ഹരിത ഹൈഡ്രജനായി കണക്കാകുമെന്ന് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഓരോ കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കുമ്പോഴും പുറത്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് രണ്ട് കിലോഗ്രാമിൽ അധികമാകരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വൈദ്യുതവിശ്ലേഷണത്തിലൂടെ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുമ്പോൾ, ജലശുദ്ധീകരണം, വാതക ശുദ്ധീകരണം, ഹൈഡ്രജൻ കംപ്രഷൻ എന്ന് തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്നും ആകെ പുറന്തള്ളപ്പെടാവുന്ന കാർബണിന്റെ അളവാണ് രണ്ട് കിലോഗ്രം എന്നത്. 12 മാസ കാലയളവിൽ രണ്ട് കിലോഗ്രാം എന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നുണ്ട്.
ഗ്രീൻ ഹൈഡ്രജന്റെയും ഉപോത്പന്നങ്ങളുടെയും അളവ്, നിരീക്ഷണം, പരിശോധന, സർട്ടിഫിക്കേഷൻ എന്നിവയ്‌ക്ക് വിശദമായ രീതിശാസ്ത്രം ഊർജ്ജ മന്ത്രാലയം ഉടൻ തന്നെ പുറത്തിറക്കും. ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദന പദ്ധതികളുടെ നിരീക്ഷണം, സ്ഥിരീകരണം, സർട്ടിഫിക്കേഷൻ എന്നിവയ്‌ക്കായി അക്രഡിറ്റേഷനുള്ള നോഡൽ അതോറിറ്റിയാകും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതിവർഷം അഞ്ച് ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനും ഇന്ത്യയെ ആഗോളതലത്തിൽ കാർബൺ രഹിത രാജ്യമാക്കി മാറ്റാനും ലക്ഷ്യമിട്ട് നാഷണൽ ഹൈഡ്രജൻ മിഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഹൈഡ്രജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി 13,050 കോടി രൂപ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിനും 4,440 കോടി രൂപ ഇലക്ട്രോലൈസർ നിർമ്മാണത്തിനുമായി വിനിയോഗിക്കുമെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചിരുന്നു. വൈദ്യുതി ഉപയോഗിച്ച് ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഭജിക്കാൻ ഉപയോഗിക്കുന്നവയാണ് ഇലക്ട്രോലൈസർ.
Comments