ഇടുക്കി: ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ ജോലി സമയത്ത് ഉറങ്ങുന്നതായും ജോലിയിൽ ഉഴപ്പുകാണിക്കുന്നതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ ജോലി ചെയ്യുന്നതായി വിജിലൻസ് കണ്ടെത്തിയത്. കുമളി മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ പലപ്പോഴും ഉറങ്ങുന്നതായും വണ്ടികളിൽ കൊണ്ടു വരുന്ന മാടുകളുടെയും കോഴികളുടെയും കൃത്യമായി കണക്കെടുക്കുന്നില്ലെന്നും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ ഓഫീസിലെ അറ്റൻഡർ ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കുമളി ചെക്‌പോസ്റ്റിലും ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് കസേരയിൽ ഇരുന്ന് ഉറങ്ങുന്നതായി കണ്ടെത്തി. കമ്പംമേട്ടിലെ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽ നിന്ന് രേഖയില്ലാത്ത 2600 രൂപ പിടിച്ചെടുത്തിരുന്നു. ബോഡിമെട്ടിലെ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽനിന്നും 1600 രൂപയും പിടിച്ചെടുത്തിരുന്നു. എക്‌സൈസ് ചെക്‌പോസ്റ്റുകളായ കമ്പംമെട്ട്, ചിന്നാർ, കുമളി എന്നിവിടങ്ങളിലും മോട്ടർവാഹന വകുപ്പ് ചെക്‌പോസ്റ്റിലും അപാകതകൾ ഇല്ലെന്നും കണ്ടെത്തി.
അതേസമയം പാലക്കാട് ജില്ലയിലെ 17 ചെക്‌പോസ്റ്റുകളിലാണ് കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം നടത്തി. ഇതിൽ മൂന്ന് ചെക്‌പോസ്റ്റുകളിൽ നിന്നായി 10,250 രൂപയാണ് കൈക്കൂലി പിടികൂടിയത്. വാളയാറിൽ പരിശോധിക്കാതെ കടത്തിവിട്ട മൂന്ന് ലോറികൾ വിജിലൻസ് പിടികൂടി. അമിതഭാരം കയറ്റിവന്ന വാഹനങ്ങളിൽ നിന്നായി 85,000 രൂപ പിഴ ഈടാക്കി.
Comments