വയനാട്; ജില്ലയിലെ പുഴകളിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും വർദ്ധനവ് നാട്ടുകാരെ ആശങ്കയിലാക്കി കൊണ്ടിരിക്കുകയാണ്. പനമരം വലിയ പുഴയിലും കൂടൽക്കടവിലും വെണ്ണിയോട് പുഴയിലുമാണ് മുതലകൾ കൂടുതലായി കാണപ്പെടുന്നത്.
രാത്രികാലങ്ങളിൽ പുഴകളിലേക്ക് തള്ളുന്ന കോഴിക്കടകളിലെ മാലിന്യങ്ങളും അനുയോജ്യമായ വാസസ്ഥലവുമാണ് ഇവ വർദ്ധിക്കാനുള്ള കാരണങ്ങളായി നാട്ടുകാർ പറയുന്നത്. പകൽ സമയങ്ങളിൽ ഇവ പുഴകളിൽ നിന്നും കൃഷിയിടങ്ങളിലേക്ക് കയറിക്കിടക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്.
കഴിഞ്ഞ വർഷമാണ് പുഴയിൽ അലക്കാനിറങ്ങിയ വീട്ടമ്മയെ മുതല കടിച്ച് പരിക്കേൽപ്പിക്കുന്നത്. പുഴയിലെ കുളിക്കടവിൽ തുണി അലക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ മുതല കയ്യിൽ ചാടി കടിക്കുകയായിരുന്നു. പെട്ടന്ന് മുതലയുടെ വായിൽ നിന്നും കൈ വലിച്ചെടുത്തതിനാൽ വീട്ടമ്മ രക്ഷപ്പെടുകയായിരുന്നു. മുട്ടയിടാനാണ് ഇവ കൂടുതലായും കരയിലേക്ക് കയറുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.















