ഏഷ്യാകപ്പിൽ തുടക്കം ഗംഭീരമാക്കിയ പാകിസ്താന് വമ്പൻ തിരിച്ചടി. സ്റ്റാർ പേസ് ബൗളർ ഷഹീൻഷാ അഫ്രീദിക്ക് പരിക്ക്. ഇന്നലെ നേപ്പാളുമായി നടന്ന മത്സരത്തിലാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. അഞ്ച് ഓവർ മാത്രം പൂർത്തിയാക്കിയ താരം അവസാന സ്‌പെൽ എറിയാതെ കളം വിട്ടിരുന്നു. ഇതോടെ ഇന്ത്യയ്‌ക്കെതിരെ താരം കളിച്ചേക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
27 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്‌ത്തിയ താരം മിന്നും ഫോമിലായിരുന്നു. അതേസമയം മത്സരത്തിൽ പാകിസ്താൻ 288 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. മത്സരം അവസാനിക്കും മുൻപ് അഫ്രീദി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീട് പന്തെറിഞ്ഞില്ല. മുട്ടിൽ പരിക്കേറ്റതിനെ തുടർന്ന് ഏറെ നാൾ കളത്തിന് പുറത്തായിരുന്ന താരം ഫെബ്രുവരിൽ നടന്ന പാകിസ്താൻ ലീഗിലൂടെയാണ് തിരിച്ചുവന്നത്.
താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ മാനേജ്‌മെന്റ് ഇതുവരെ പുറത്തുവിട്ടില്ല. അതേസമയം പരിശീലകരായ ആൻഡി ഫ്ളവറും വഖാർ യൂനിസും അഫ്രീദിയുടെ കാര്യത്തിൽ ആശങ്കയറിയിച്ചു. ഏഷ്യാകപ്പിൽ ശനിയാഴ്ചയാണ് ഇന്ത്യയ്‌ക്കെതിരുയുള്ള പാകിസ്താന്റെ മത്സരം. സ്റ്റാർ ബൗളർക്ക് പരിക്കേറ്റതിൽ പാക് ആരാധകരും നിരാശരാണ്.
Comments