ഡീ ഗ്രെഡിങ്ങിനെതിരെ നിയമ നടപടികളുമായി ബോസ് ആൻഡ് കോ അണിയറ പ്രവർത്തകർ. സോഷ്യൽ മീഡിയ വഴിയുള്ള ഡീ ഗ്രെഡിങ്ങിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന്് അണിയറ പ്രവർത്തകർ വ്യക്തമാക്കി. തിയേറ്ററിലേക്ക് ആളുകൾ പോകുന്നത് തടയുക എന്ന ദുരുദ്ദേശത്തോടെ സോഷ്യൽ മീഡിയകളിൽ ബോധ പൂർവം സിനിമയെ കുറിച്ച് മോശം റിവ്യൂ എഴുതുന്നതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. പല നെഗറ്റീവ് റിവ്യൂകളും ഫെയ്‌ക്ക് അക്കുണ്ടുകളിൽ നിന്നാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്-അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിംഗ് നൽകിയാണ് പ്രധാനമായും ഡീഗ്രേഡിങ് നടക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ശ്രമിക്കുന്ന പ്രേക്ഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിംഗ് . ഇത്തരത്തിൽ മനപ്പൂർവം ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എതിരെയാണ് ബോസ്സ് & കോ ടീം ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. സിനിമകളെ ഡീ ഗ്രെഡ് ചെയ്ത് സിനിമാ വ്യവസായത്തെ തകർക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തണം എന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനും ബോസ് ആൻഡ് കോയുടെ അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി എന്നിവർ ചേർന്നാണ് ബോസ് ആൻഡ് കോ നിർമ്മിച്ചിരിക്കുന്നത്. ഹനീഫ് അദേനിയാണ് സംവിധായകൻ. ഡീ ഗ്രെഡിങ്ങിനെതിരെ പല സിനിമാ നിർമ്മാതാക്കളും നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട് . എന്നാൽ ഇതാദ്യമായാണ് ഒരു സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട് നിയമ നടപടികളിലേക്ക് കടക്കുന്നത്.
Comments