തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാക്കാനുള്ള തീരുമാനത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടും. ആഗസ്റ്റിലാണ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാകാൻ സർക്കാർ തീരുമാനിച്ചത്. മണികുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് ഗവർണർ വിശദീകരണം തേടുക. ചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് രാജ്ഭവൻ വിഷയത്തിൽ കത്തയക്കുക.എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാക്കുന്നതിനോട് ഗവർണർക്ക് താത്പ്പര്യം കുറവാണ്.
എന്നാൽ രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഉന്നയിച്ച ആരോപണങ്ങളിലാണ് ഇപ്പോൾ രാജ്ഭവൻ വിശദീകരണം തേടുന്നത്. സർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് എസ് മണികുമാർ അനുകൂല നിലപാടെടുത്തു എന്നതാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതിനെ പ്രീതിപ്പെടുത്താനായാണ് മനുഷ്യാവകാശ കമ്മീഷനദ്ധ്യക്ഷനായി നിയമിച്ചതെന്ന ആരോപണവും സർക്കാരിനെതിരെ ഉയരുന്നുണ്ട്.
മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അംഗമായ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നൽകിയ വിയോജന കുറിപ്പോടെയാണ് നിയമനം സംബന്ധിച്ച ഫയൽ സർക്കാർ രാജ്ഭവന് കൈമാറിയത്. നിഷ്പക്ഷവും നീതിയുക്തവുമായി ജസ്റ്റിസ് എസ്.മണികുമാർ പ്രവർത്തിച്ചേക്കില്ല എന്ന ഉത്കണ്ഠയുണ്ട് എന്നാണ് പ്രതിപക്ഷനേതാവിന്റെ വിയോജനകുറിപ്പ് പറയുന്നത്.
Comments