കൊൽക്കത്ത: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ വാതുവെയ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. ഓടുന്ന കാറിനുള്ളിൽ വെച്ചാണ് പ്രതികൾ വാതുവെയ്പ് നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തിനിടെയായിരുന്നു സംഭവം. രണ്ട് പേരും മൊബൈൽ ഫോൺ വഴി ഓൺലൈനായാണ് വാതുവെയ്പ് നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കൊൽക്കത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സത്യേന്ദ്ര യാദവ് (29), സുമിത് സിംഗ് (33) എന്നിവരാണ് അറസ്റ്റിലായത്. ചൂതാട്ട നിരോധന നിയമപ്രകാരമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഓഫീസുകളിലോ വീട്ടിലോ വാതുവെയപ് നടത്തിയാൽ പോലീസ് കേടുക്കുന്നതിനാലാണ് ഓടുന്ന വണ്ടിയിൽ ചൂതാട്ടം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു.
രഹസ്യ സന്ദേശത്തെ തുടർന്ന് കാറിനെ പിന്തുടരുകയും വാട്ടർലൂ സ്ട്രീറ്റിന് സമീപം വാഹനം തടയുകയുമായിരുന്നു. കാർ പരിശോധിച്ച പോലീസ് മൂന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശനിയാഴ്ച നടന്ന ഇന്ത്യ -പാക് മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. മത്സരം അവസാനിക്കുന്നതിന് തൊട്ടു മുൻപായിരുന്നു ഇവരെ പിടികൂടിയത്.
Comments