കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ ഇന്ന് ഹാജരാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന സിപിഎം നിർദേശത്തെ തുടർന്നാണ് ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്തീൻ ഇഡിയെ അറിയിച്ചത്. എന്നാൽ ഇ ഡി ആവശ്യപ്പെട്ട രേഖകൾ ശേഖരിക്കാനായില്ലെന്നാണ് ഇഡിയ്‌ക്ക്
വിശദീകരണം നൽകിയിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്തീൻ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 31ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയെങ്കിലും ഇഡി ആവശ്യപ്പെട്ട രേഖകൾ ശേഖരിക്കാൻ കഴിയാത്തതിനാൽ അസൗകര്യം അറിയിച്ചു. തുടർന്ന് ഇന്ന് ഹാജരാകാൻ ഇഡി നിർദ്ദേശിക്കുകയായിരുന്നു. എസി മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
പൊതു അവധി ദിനങ്ങൾ ആയതിനാൽ ഇഡി ആവശ്യപ്പെട്ട ആദായ നികുതി രേഖകൾ ശേഖരിക്കാൻ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും അസൗകര്യം അറിയിച്ചത്. എന്നാൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരായാൽ സിപിഎമ്മിന് തിരിച്ചടിയാകും. ഇതേതുടർന്നാണ് എസി മൊയ്തീനോട് ഹാജരാക്കുന്നതിൽ അസൗകര്യം അറിയിക്കാൻ പാർട്ടി നിർദ്ദേശം നൽകിയത്.
Comments