ആചാര അനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് ശബരിമല ദർശനം നടത്താൻ റവറന്റ് ഫാദർ ഡോ. മനോജ്. നാൽപതിയൊന്ന് ദിവസത്തെ കഠിന വ്രതം എടുത്ത് ഈമാസം 20ന് ആംഗ്ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് ശബരീശനെ കാണാനെത്തും.
ഇരുമുടി കെട്ടുകെട്ടി കറുപ്പ് ഉടുത്ത് ശബരിമല ദർശനം ഫാദർ മനോജിന്റെ ദീർഘകാലത്തെ ആഗ്രഹമാണ്. തിരുമല മഹാദേവ ക്ഷേത്രത്തിൽ നിന്ന് അദ്ദേഹം മാലയിട്ടു. മുൻപ് ഒന്ന് രണ്ട് തവണ മലയ്ക്ക് പോകാൻ ശ്രമിച്ചിരുന്നു. അന്ന് അത് നടന്നില്ല. എന്നാൽ ഇതാണ് ശരിയായ സമയം എന്ന് കരുതുന്നു ഫാദർ മനോജ് പറഞ്ഞു. എല്ലാം ഈശ്വര നിശ്ചയമാണ്, ഇതിനെ നിയോഗമായി കാണുന്നു. മുൻപ് പോയിരുന്നെങ്കിൽ ഇത്രയും അനുഭവം ലഭിക്കില്ല. ഇതാണ് കൃത്യമായ സമയം. അയ്യപ്പ ദർശനം തന്റെ പ്രൊഫഷണൽ ജീവിതത്തിനും ആത്മീയ ജീവിതത്തിനു ഗുണം ചെയ്യും.മറ്റുള്ളവർ എന്ത് പറയും എന്ന ചിന്ത തനിക്കില്ല ഫാദർ പറയുന്നു. എല്ലാ മതങ്ങളേയും അടുത്ത് നിന്ന് പഠിക്കുകയാണ് ഫാ. മനോജിന്റെ ലക്ഷ്യം.
തത്ത്വമസി എന്നത് ലോകം മുഴുവൻ ഉൾകൊള്ളേണ്ട സത്യം ആണെന്ന് ഫാദർ മനോജ് വിശ്വസിക്കുന്നു. ഞാൻ ആസ്വദിക്കുന്ന ആത്മീയതയുണ്ട്. മതത്തിന് അതീതമായി അത് ദൈവത്തെ അറിയാനും ആസ്വദിക്കാനും അതിലൂടെ സാധിക്കും. ക്രിസ്തീയ പുരോഹിതൻ ആയി നിന്നു കൊണ്ട് മറ്റുള്ള മതത്തെ ഉൾക്കൊള്ളാനും പഠിക്കാനും തനിക്ക് കഴിയുമെന്നും ഫാദർ മനോജ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ് (50). ഒരിടത്ത് മാത്രം പ്രവർത്തന മേഖല ചുരുക്കാൻ താത്പര്യമില്ലാത്തതിനാൽ ഫാ. മനോജ് ഒരു പള്ളിയുടേയും ചുമതല ഏറ്റെടുത്തിട്ടില്ല. യുവാക്കൾക്കിടയിലാണ് പ്രവർത്തനം. ജോളി ജോസാണ് ഫാദർ മനോജിന്റെ ഭാര്യ. ബെംഗളൂരുവിൽ സ്ഥിര താമസക്കാരാണ് ഫാ. മനോജും കുടുംബവും.
Comments