ന്യൂഡൽഹി: ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീരമായ തുടക്കം. കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിലെത്തിയ ലോകനേതാക്കൾ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ ഭാരത് മണ്ഡപത്തിലേക്ക് സ്വീകരിച്ചു.
ഉച്ചകോടി വേദിയായ ഭാരത മണ്ഡപത്തിൽ നേതാക്കളും സംഘ തലവൻമാരും സന്നിഹിതരാകുന്നതോടെ പ്രധാന സെഷനുകൾ ആരംഭിക്കും. ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ആദ്യ സെഷൻ രാവിലെ 10:30 ന് ആരംഭിക്കും. ‘ഒരു ഭൂമി’ എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ആദ്യ ചർച്ച നടക്കുക. 3.30 മുതൽ 4:45 വരെയാണ് രണ്ടാമത്തെ സെഷൻ നടക്കുക. ‘ഒരു കുടുംബം’ എന്ന ആശയത്തെ മുൻ നിർത്തിയാണ് രണ്ടാമത്തെ സെഷൻ. കൂടാതെ ഉച്ചയ്ക്ക് 1:30 നും 3:30 നും ഇടയിൽ വിവിധ ഉഭയകക്ഷി യോഗങ്ങൾ നടക്കും. സമ്മേളനം അവസാനിക്കുന്നതോടെ നേതാക്കൾ അവരുടെ ഹോട്ടലുകളിലേക്ക് മടങ്ങും.
വൈകുന്നേരം ഏഴ് മണിക്ക് അത്താഴ വിരുന്നിനായി ലോക നേതാക്കൾ വീണ്ടും ഒത്തുകൂടൂം. ഫോട്ടോ സെഷനോടുകൂടിയാണ് അത്താഴ വിരുന്നിന് തുടക്കമാകുക. ശേഷം നേതാക്കൾ സംഭാഷണത്തിൽ ഏർപ്പെടും. ചർച്ചകളും സംഭാഷണങ്ങളും പൂർത്തിയാകുന്നതോടെ നേതാക്കളും പ്രതിനിധികളും താമസസ്ഥലത്തേക്ക് മടങ്ങും.
Comments