മാരക്കേഷ്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി. 2,421 പേർക്ക് പരിക്കേറ്റു. അൽഹൗസിലാണ് കൂടുതൽ ആൾനാശം സംഭവിച്ചത്. ഇവിടെ മാത്രം മരിച്ചത് 1,351 പേരാണ്. തരൗഡന്റ് പ്രവിശ്യയിൽ 492 പേരും, ചിചൗവയിൽ 201 പേരും, മാരാകേഷിൽ 17 പേരും മരിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം നടത്തുന്ന മൊറോക്കൻ സൈനികരും മറ്റ് സംവിധാനങ്ങളും ദുരന്തമുഖത്തേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുന്നതായാണ് റിപ്പോർട്ട്. അറ്റ്‌ലസ് പർവനിരകൾക്കിടയിലാണ് മൊറോക്ക സ്ഥിതി ചെയ്യുന്നത്. ദുരന്തത്തിന്റെ ആഘാതത്തിൽ റോഡുകളും മറ്റും കല്ലും മണ്ണും കൊണ്ട് നിറഞ്ഞിരിക്കുന്നതും ഇന്റർനെറ്റ്-വൈദ്യുതി ബന്ധം പൂർണമായും തകർന്നതുമാണ് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി നൽകുന്നത്. പ്രദേശത്ത് തുടർചലനങ്ങൾ അനുഭവപ്പെടുന്നതും ആശങ്ക സൃഷ്ടിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 300,000-ത്തിലധികം പേരെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരികളേറെ എത്തുന്നിടമാണ് ഇവിടം. ഭൂകമ്പം ഉണ്ടായ ദിവസം വിദേശികൾ ഉൾപ്പെടെ ആയിരങ്ങളായിരുന്നു ഇവിടെ എത്തിയിരുന്നത്. ഇതും മരണസംഖ്യ ഉയരാൻ കാരണമാണ്.
Comments