ന്യൂഡൽഹി: വിജയകരമായി നടന്ന ജി20 ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിച്ചതിന് ഇന്ത്യയെ അഭിനന്ദിച്ച് സൗദി രാജകുമാരൻ ഫഹദ് ബിൻ മൻസൂർ അൽ-സൗദ്. സ്റ്റാർട്ടപ്പ് 20യ്‌ക്ക് നേതാക്കളുടെ സ്വാഗതം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ സമാപനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ജി20യുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമാണുള്ളത്. ഇരു രാജ്യങ്ങളുടെയും സംരംഭകത്വം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയെയും സൗദി അറേബ്യയെയും സ്റ്റാർട്ട്അപ്പ് 20 പിന്തുണയ്‌ക്കും. ഇന്ന് സംരംഭകത്വത്തെയും നിക്ഷേപകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ധാരണാപത്രത്തിൽ ഒപ്പുവച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തും. ഇത് ഒരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന മാറ്റങ്ങളുടെ പ്രധാന അടിത്തറയാണിത്’ അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിയ്‌ക്ക് ശേഷം ഇന്ത്യയും സൗദി അറേബ്യയും ഇൻവെസ്റ്റ്മെന്റ് ഫോറത്തിലെ 50 കരാറുകളിലാണ് ഒപ്പുവെച്ചത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രതിനിധി സംഘവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൂദ് നേതൃത്വം നൽകിയ സൗദി ഡെലിഗേഷനും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. ഊർജ്ജ സുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തി.
Comments