കൊളംബോ: സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. 27 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (19) വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്ടമായത്. പിന്നീട് 13-ാം ഓവറിൽ വിരാട് കോഹ്ലി(3)യുടെയും നായകൻ രോഹിത് ശർമ്മയുടെയും വിക്കറ്റ് തുടരെ നഷ്ടമായി. ദുനിത് വെല്ലലഗെയാണ് മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്. നായകൻ രോഹിത് ശർമ്മ 48 പന്തുകളിൽ നിന്ന് 53 റൺസ് നേടി അർദ്ധ സെഞ്ച്വറി നേടി. ക്രീസിൽ ഇഷാൻ കിഷനും കെ എൽ രാഹുലുമാണുളളത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കിൽ തങ്ങളും ബാറ്റിംഗ് തിരഞ്ഞെടുക്കുമായിരുന്നെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ഷനകയും ടോസ് വേളയിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ട്. ഷാർദുൽ താക്കൂറിന് പകരം അക്സർ പട്ടേൽ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു. ഇതോടെ ഇന്ത്യയ്‌ക്ക് പ്ലേയിംഗ് ഇലവനിൽ മൂന്ന് സ്പിന്നർമാരായി. ശ്രീലങ്ക ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് നിലലനിർത്തിയിരിക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും ബംഗ്ലാദേശിനോട് വിജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് മൂന്ന് കളികളിൽ നിന്നു നാല് പോയിന്റാകും. പാകിസ്താൻ- ശ്രീലങ്ക പോരിൽ പാകിസ്താൻ ജയിച്ചാൽ ഇന്ത്യ, പാക്, ലങ്ക ടീമുകൾക്ക് നാല് പോയിന്റുകൾ വീതം. മികച്ച നെറ്റ് റൺ റേറ്റുള്ള രണ്ട് ടീമുകൾ അപ്പോൾ ഫൈനലിൽ ഏറ്റുമുട്ടും. ഇന്ത്യ ബംഗ്ലാദേശിനോടും പാകിസ്താൻ ശ്രീലങ്കയോടും പരാജയപ്പെട്ടാൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്ക് രണ്ട് പോയിന്റായിരിക്കും. അപ്പോഴും നെറ്റ് റൺറേറ്റ് നിർണായകമാകും.
Comments