കൊളംബോ: ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കി വിജയം സ്വപ്നം കണ്ട ശ്രീലങ്കയുടെ മോഹങ്ങളെ തല്ലി കെടുത്തി ഉജ്ജ്വല വിജയം കൈയെത്തിപ്പിടിച്ച് രോഹിത്തും പിള്ളേരും ഫൈനലിൽ പ്രവേശിച്ചു. ലങ്കയ്‌ക്കായി സ്പിന്നർമാർ ഏറ്റെടുത്ത ജോലി ഇന്ത്യയ്‌ക്ക് വേണ്ടി ബൗളിംഗ് ഡിപ്പാർട്ട്‌മെൻറ് ഒട്ടാകെ ചേർന്നു പൂർത്തിയാക്കി. ഇതോടെയാണ് ലങ്കാ ദഹനം പൂർത്തിയായത്. കുൽദീപ് യാദവ് ഇന്ത്യയ്‌ക്കായി നാല് വിക്കറ്റുകൾ വീഴ്‌ത്തി.
ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ 41 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് നേടിയത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ(53)യാണ് ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയത്. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയുടെ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ബുമ്രയും ജഡേജയുമാണ് ശ്രീലങ്കൻ ആത്മവിശ്വാസത്തെ തകർത്തത്. ഹാർദ്ദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി.
ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗിൽ ശ്രീലങ്കൻ നിരയിൽ ഒരാൾക്ക് പോലും 50 റൺസിന് മുകളിൽ നേടാൻ കഴിഞ്ഞില്ല. 42 റൺസെടുത്ത ദുനിത് വെല്ലലഗെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ധനഞ്ജയ ഡി സിൽവ (41), കുശാൽ മെൻഡിസ് (15), സധീര സമരവിക്രമ (17), ചരിത് അസലങ്ക (22), എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. പാത്തും നിസാങ്ക(6), ദിമുത് കരുണരത്‌നെ (2), ദസുൻ ഷനക (9), കസുൻ രജിത(1), മഹീഷ് തീക്ഷണ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
Comments