ന്യൂഡൽഹി: ബിജെപി മുൻ സംഘടന സെക്രട്ടറി പിപി മുകുന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖമാണുള്ളതെന്ന് അമിത് ഷാ പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അമിത് ഷാ ഇത് പറഞ്ഞത്. ബിജെപിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാനായി അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം സംഘടനയിൽ വലിയ വിടാവാണ് സൃഷ്ടിച്ചത്. പിപി മുകുന്ദന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
‘ബിജെപി മുൻ സംഘടനാ സെക്രട്ടറി പിപി മുകുന്ദൻജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബിജെപിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിൽ നിലകൊണ്ടു. അദ്ദേഹത്തിന്റെ നിര്യാണം സംഘടനയിൽ വലിയ ഒരു വിടവാണുണ്ടാക്കിയിരിക്കുന്നത്. മുകുന്ദേട്ടന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും എന്റെ അനുശോചനം അറിയിക്കുന്നു.’ – അമിത് ഷാ
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ആയിരുന്ന പി പി മുകുന്ദൻജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബിജെപിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം എന്നും മുൻപിലുണ്ടായിരുന്നു. അദ്ധേഹത്തിന്റെ നിര്യാണം സംഘടനയിൽ വലിയ ഒരു വിടവാണുണ്ടാക്കിയിരിക്കുന്നത്. മുകുന്ദേട്ടന്റെ…
— Amit Shah (@AmitShah) September 13, 2023
ബിജെപിയുടെ എക്കാലത്തെയും കരുത്തുറ്റ മുഖമായിരുന്നു പിപി മുകുന്ദൻ. വിദ്യാർത്ഥി കാലഘട്ടത്തിലാണ് സമാജപ്രവർത്തന മേഖലയിലേക്കുള്ള കടന്നുവരവ്. തുടർന്ന് ആർഎസ്എസ് പ്രചാരകനായി മാറി. 1975-ൽ തൃശൂർ ജില്ലാ പ്രചാരകനായിരിക്കേ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവർത്തിച്ചതിന് സി.കെ പത്മനാഭനൊപ്പം ജയിലടക്കപ്പെട്ടു.
ആർഎസ്എസിന്റെ വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തെ 1991-ൽ ബിജെപിയുടെ സംസ്ഥാന സംഘടന സെക്രട്ടറി ആയി നിയോഗിച്ചു. 2005 വരെ ആ പദവി അലങ്കരിച്ച അദ്ദേഹം തുടർന്ന് 2007 വരെ ബിജെപി ദക്ഷിണക്ഷേത്ര സെക്രട്ടറിയായും പ്രവർത്തിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളാൽ ദീർഘനാളായി വിശ്രമത്തിലായിരുന്നു മുകുന്ദേട്ടൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം കവർന്നത്. പിപി മുകുന്ദൻ ഓർമയാകുന്നതോടെ കേരളത്തിലെ ബിജെപിയുടെ ഒരു യുഗമാണ് അവസാനിക്കുന്നത്.
Comments