ന്യൂഡൽഹി: അപേക്ഷകൾക്കുള്ള ഏക രേഖയായി ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് കേന്ദ്രം. ജനന-മരണ രജിസ്ട്രേഷൻ നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. പുതിയ നിയമ പ്രകാരം സ്കൂളിൽ ചേർക്കാൻ, ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ, വോട്ടർപട്ടിക, ആധാർ, വിവാഹ രജിസ്ട്രേഷൻ, സർക്കാർ ജോലിയിലേക്കുള്ള നിയമനം തുടങ്ങി കേന്ദ്രം നിശ്ചയിക്കുന്ന ആവശ്യങ്ങൾക്ക് ഏക രേഖയായി ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. നേരത്തെ ഒരുപാട് രേഖകളും വിവരങ്ങളും ഹാജരാക്കിയാൽ മാത്രമായിരുന്നു ഇത് നടന്നിരുന്നത്. നിയമം ഭേദഗതി ചെയ്തതോടെ ഒരുപാട് രേഖകൾ സമർപ്പിക്കേണ്ടതില്ല. ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
രജിസ്റ്റർ ചെയ്ത ദേശീയ-സംസ്ഥാന തല ഡാറ്റാബേസ് സൃഷ്ടിക്കുകയാണ് പുതിയ ഭേദഗതി വഴി ലക്ഷ്യം വെയ്ക്കുന്നത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് ഈ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ചുമതല. സംസ്ഥാനങ്ങൾ നിയമിച്ച ചീഫ് രജിസ്ട്രാർമാരും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലുള്ള രജിസ്ട്രാർമാരും ദേശീയ ഡാറ്റാബേസിലേക്ക് വിവരങ്ങൾ പങ്കിടണം. ചീഫ് രജിസ്ട്രാർ സംസ്ഥാന തലത്തിൽ സമാനമായ ഒരു ഡാറ്റാബേസും പരിപാലിക്കും.
നേരത്തെ ചില വ്യക്തികൾ ജനന-മരണ വിവരങ്ങൾ രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു കുഞ്ഞ് ജനിച്ച ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ജനനം റിപ്പോർട്ട് ചെയ്യണം. എന്നാൽ പുതിയ നിയമപ്രകാരം മാതാപിതാക്കളുടെയും ജനന വിവരം റിപ്പോർട്ട് ചെയ്യുന്നയാളുടെയും ആധാർ നമ്പറും നൽകണം. ജയിലിൽ പ്രസവിച്ചാൽ ജയിലർക്കും ഒരു ഹോട്ടലിലോ ലോഡ്ജിലോ ആണ് പ്രസവം നടക്കുന്നതെങ്കിൽ അതിന്റെ മാനേജർക്കും ഈ വ്യവസ്ഥ ബാധകമാണ്. രണ്ട് കൂട്ടർ മാത്രം അറിഞ്ഞുകൊണ്ടുള്ള ദത്തെടുക്കലിനും പുതിയ നിയമം തടയിടുന്നു. ദത്തെടുക്കലുകളിൽ നിയമപരമായ മാത്രമാകും നടക്കുക.
Comments