കോയമ്പത്തൂർ: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി തമിഴ്നാട്. ജില്ലയുമായി അതിർത്തി പങ്കിടുന്ന പാട്ടവയൽ, താളൂർ ഉൾപ്പെടെ 11 ഇടങ്ങളിലാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്. കൂടാതെ കോയമ്പത്തൂർ ജില്ലയിലെ വാളയാർ, നീലഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണി ഉൾപ്പെടെ ചെക്‌പോസ്റ്റുകളിൽ മെഡിക്കൽ സംഘം പരിശോധന നടത്തുന്നുന്നുണ്ട്.
ഡോക്ടറും നഴ്സുമാരും ഉൾപ്പെടുന്ന സംഘം കേരളത്തിൽ നിന്നുവരുന്ന വാഹനങ്ങൾ തടഞ്ഞ് ആർക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. കേരളത്തിൽ നിന്നും എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കുന്നുണ്ട്.
പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തിൽ നിന്ന് വരുന്നവരാണെങ്കിൽ തിരികെ അയക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കും. ഇവരുടെ ഫോൺനമ്പർ വാങ്ങിച്ച് തുടർ അന്വേഷണങ്ങളും നടത്തുമെന്ന് കോയമ്പത്തൂർ ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറും പരിശോധനയുണ്ടാവുമെന്നും ജില്ലയിലെ 13 അതിർത്തി ചെക്‌പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്‌പോസ്റ്റുകളിലും സമാനരീതിയിൽ മെഡിക്കൽസംഘത്തിന്റെ പരിശോധനയുണ്ടാവുമെന്നും കോയമ്പത്തൂർ ജില്ലാ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരുണ പറഞ്ഞു.
Comments