കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനീസ് അംബാസിഡറായി ചുമതലയേറ്റ് ഴാവോ ഷിംഗ്. തലസ്ഥാന നഗരമായ കാബൂളിൽ നടന്ന ആഘോഷപരിപാടിയിൽ ചൈനീസ് അംബാസിഡറെ ഊഷ്മള സ്വീകരണം നൽകിയായിരുന്നു താലിബാൻ സർക്കാർ ആനയിച്ചത്. അഫ്ഗാൻ പിടിച്ചെടുത്ത് അധികാരത്തിലേറിയതിന് ശേഷം താലിബാനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും ഇതോടെ ചൈന സ്വന്തമാക്കുകയാണ്.
ജനാധിപത്യ, മനുഷ്യത്വ വിരുദ്ധ സമീപനങ്ങളിലൂടെ ആദ്യകാലം മുതൽക്കെ ചർച്ചാവിഷയമായ താലിബാൻ ഭരണകർത്താക്കളുടെ നയങ്ങളെ അംഗീകരിക്കുന്ന നീക്കമാണ് ചൈനീസ് നടപടിയെന്നാണ് വിമർശനം. താലിബാൻ സർക്കാരിനെ മറ്റൊരു വിദേശ ഭരണകൂടവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
”അഫ്ഗാനിസ്ഥാനോടുള്ള ചൈനയുടെ നയം വ്യക്തവും സ്ഥിരതയുള്ളതുമാണ്. താലിബാനുമായുള്ള ചർച്ചകളും സഹകരണവും തുടരാനാണ് ലക്ഷ്യം.” അംബാസിഡറെ നിയമിച്ചതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2021 ഓഗസ്റ്റിൽ കാബൂൾ അധിനിവേശപ്പെടുത്തിയതിന് ശേഷം തങ്ങളുടെ രാജ്യത്ത് എത്തുന്ന ആദ്യത്തെ വിദേശ അംബാസിഡർ ചൈനയുടേതാണെന്ന് താലിബാന്റെ കാവൽ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സൻ അഖുണ്ടും പ്രതികരിച്ച. ഴാവോ ഷിംഗിനൊപ്പം നിന്ന് താലിബാൻ നേതാക്കൾ ഫോട്ടോ എടുക്കുകയും ഇത് എക്‌സിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.
Comments