തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവും നിലവിൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി. തോമസിന് ഓണറേറിയമായി പ്രതിമാസം ലഭിക്കുന്നത് ഒരു ലക്ഷം രൂപ. ഇതിന് പുറമേ വാഹനം, യാത്രാ ബത്ത, ടെലിഫോൺ ചാർജ് എന്നീ ആനുകൂല്യങ്ങളും കൃത്യാമായി കൈപ്പറ്റുന്നുണ്ട്. ഈ വർഷം ജൂൺ വരെ കെ.വി.തോമസിന് ഓണറേറിയമായി 5,38,710 രൂപ അനുവദിച്ചതായും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ വിശദീകരിച്ചു.
കെ വി തോമസിനെ സഹായിക്കുവാനായി നിയമിച്ച ജീവനക്കാരുടെ ശമ്പളത്തെ കുറിച്ച് നിയമസഭയിൽ നൽകിയ രേഖമുലമുള്ള മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. നാലു ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്. ഡൽഹി ഓഫിസ് അസിസ്റ്റന്റിന് 34,095 രൂപയും കൊച്ചി ഓഫിസ് അസിസ്റ്റന്റിന് 30,995 രൂപ സർക്കാർ നൽകുന്നുണ്ട്. ഇത് കൂടാതെ ഓഫിസ് അറ്റൻഡന്റ് 18,930 രൂപ, ഡൽഹി ഓഫിസ് ഡ്രൈവർക്ക്് 22,072 രൂപ യും വേതന ഇനത്തിൽ നൽകുന്നു.
കെ.വി.തോമസ് ശമ്പളമല്ല, ഓണറേറിയമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു എന്നാൽ ഓണറേറിയം എത്രയെന്നു വ്യക്തമാക്കിയിരുന്നില്ല. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. കെ.വി.തോമസ് ശമ്പളത്തിനു പകരം ഓണറേറിയം ആവശ്യപ്പെട്ടതിന് എംപി പെൻഷന് തടസം വരാതിരിക്കാനായിരുന്നു. ഓണറേറിയം ആകുമ്പോൾ രണ്ടും ഒന്നിച്ച് വാങ്ങാം. ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽനിന്നു പെൻഷൻ തുക കുറയ്‌ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല. അതായത് കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിനു തടസമില്ലെന്നു ചുരുക്കം. ശമ്പളത്തിന് ആദായ നികുതി നൽകണം. ഓണറേറിയത്തിന് അതും വേണ്ട.
Comments