ബെംഗളൂരു: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണ്ണാടക ആരോഗ്യവകുപ്പ്. തമിഴ്‌നാടിന് പിന്നാലെയാണ് കർണ്ണാടകയും പരിശോധന തുടങ്ങിയത്.
കേരള-കർണാടക അതിർത്തിയായ മുത്തങ്ങ, ബാവലി, മൂലഹൊളള, തോൽപ്പെട്ടി ചെക്‌പോസ്റ്റുകളിലാണ് കർണ്ണാടക ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്. ഡോക്ടറും നഴ്‌സുമാരും ഉൾപ്പെടുന്ന സംഘം കേരളത്തിൽ നിന്നുവരുന്ന വാഹനങ്ങൾ തടഞ്ഞ് ആർക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. കേരളത്തിൽ നിന്നും എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കുന്നുണ്ട്. അതിനുശേഷമാണ് കർണ്ണാടകയിലേക്ക് കടത്തിവിടുന്നത്. ചെക്‌പോസ്റ്റുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്.
അതേസമയം തമിഴ്‌നാട് അതിർത്തികളായ പാട്ടവയൽ, താളൂർ, എരുമാട് ഉൾപ്പെടെ 11 ഇടങ്ങളിൽ തമിഴ്‌നാടിന്റെ പരിശോധന മൂന്നാം ദിനവും തുടരുന്നു. പരിശോധന കർശനമാക്കിയതിന് പിന്നാലെ കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു.
Comments