ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിനിടെ 2001-ൽ നടന്ന പാർലമെന്റ് ഭീകരാക്രമണത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ന് നടന്ന ഭീകരാക്രമണത്തിൽ പാർലമെന്റിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വധിക്കപ്പെട്ട ഉദ്യോഗസ്ഥരെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. അന്ന് ഭീകരർ കെട്ടിടത്തിന് നേരെയല്ല ആക്രമണം നടത്തിയതെന്നും ജനാധിപത്യത്തിന്റെ മാതാവിന് നേരെ നടത്തിയ ആക്രമണമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നെഞ്ചിൽ ബുള്ളറ്റുകൾ ഏറ്റുവാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. 2001 ഡിസംബർ 13-നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജഗദീഷ്, മത്ബാർ, കമലേഷ് കുമാരി, നാനക് ചന്ദ്, രാംപാൽ, ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾമാരായ ഓം പ്രകാശ്, ബിജേന്ദർ സിംഗ്, ഘൻശ്യാം, സിപിഡബ്ല്യുഡിയിലെ തോട്ടക്കാരനായ ദേശ്രാജ് എന്നിവരാണ് പാർലമെന്റിനെ സംരക്ഷിക്കുന്നതിനിടയിൽ ജീവൻ ബലി അർപ്പിച്ചത്.
ലഷ്കർ-ഇ-ത്വായ്ബ (എൽഇടി), ജെയ്ഷെ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളാണ് അന്ന് ഭീകരാക്രമണം നടത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പാർലമെന്റിലേക്ക് നുഴഞ്ഞുകയറിയ അഞ്ച് ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് 2001,2002 കാലഘട്ടത്തിൽ ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടൽ നടന്നിരുന്നു.
പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം നൂറിലധികം പേരാണ് ഭീകരാക്രമണ സമയത്ത് പാർലമെന്റ് മന്ദിരത്തിൽ അന്ന് ഉണ്ടായിരുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പാർമെന്റിൽ കയറിയ അവരുടെ പക്കൽ എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങൾ ഉണ്ടായിരുന്നു. ഭീകരർക്ക് പാകിസ്താനിൽ നിന്നും നിർദ്ദേശം ലഭിച്ചിരുന്നു. പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജൻസിയുടെ മാർഗനിർദേശപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികളും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും അന്ന് പറഞ്ഞു.
Comments