ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെ നടത്തിയ അനാവശ്യ പ്രസ്താവനക്ക് ചുട്ട മറുപടി നൽകി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. പട്ടികജാതിക്കാർക്ക് സാക്ഷരതാ നിരക്ക് കുറവാണ്,അതുകൊണ്ടാണ് രാഷ്‌ട്രീയ പാർട്ടികൾ ദുർബ്ബലരായ സ്ത്രീകളെ തിരഞ്ഞെടുക്കുന്നതെന്നും വിദ്യാസമ്പന്നരും പോരാടാൻ കഴിവുള്ളവരുമായവരെ തിരഞ്ഞെടുക്കില്ലെന്നുമായിരുന്നു ഖാർഗെയുടെ പരാമർശം. കോൺഗ്രസ് അദ്ധ്യക്ഷന്റെ ഈ വാദത്തിന് പിന്നാലെ വിമർശനവുമായി സീതാരാമൻ രംഗത്തെത്തി. ഇത് ലോക്സഭയില്‍ ധനമന്ത്രി നിർമല സീതാരാമനും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള വാക്പോരിലേക്ക് നയിച്ചു.
2010 -ൽ വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു എന്നായിരുന്നു ഖാർഗെയുടെ വാദം. നിലവിൽ ആ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചതെന്നും ഇപ്പോൾ ഈ ക്രെഡിറ്റ് ഞങ്ങൾക്ക് നൽകുന്നില്ലെന്നും ഖാർഗെ ലോക്സഭയിൽ ആരോപിച്ചു. കൂടാതെ പാർട്ടികൾ കാര്യപ്രാപ്തിയില്ലാത്ത സ്ത്രീകളെ തിരഞ്ഞെടുക്കുന്നെന്നും ഖാർഗെ പറഞ്ഞു. ഈ ആരോപണത്തിനു ശക്തമായ മറപടിയാണ് ധനമന്ത്രി നൽകിയത്.
#WATCH | On Mallikarjun Kharge's statement, Union Finance Minister Nirmala Sitharaman says, "We respect the leader of the opposition but to make a sweeping statement that all parties choose women who are not effective is absolutely unacceptable. We all have been empowered by our… pic.twitter.com/AFFibLyovo
— ANI (@ANI) September 19, 2023
” എല്ലാ പാർട്ടികളും എങ്ങനയാണ് എന്ന് എനിക്കറിയില്ല. എന്നാൽ എന്റെ പാർട്ടി അങ്ങനെയല്ല. പാർട്ടികൾ കാര്യപ്രാപ്തിയില്ലാത്ത സ്ത്രീകളെ തിരഞ്ഞെടുക്കുന്നു എന്ന പ്രസ്താവന അംഗീകരിക്കാനാവില്ല. അതിനുള്ള ഉദാഹരണമാണ് പ്രസിഡന്റ് ദ്രൗപതി മുർമു. ഞാൻ സംസാരിക്കുന്നത് എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. ഞങ്ങൾക്ക് അധികാരം നൽകിയത് പാർട്ടിയാണ്, നമ്മുടെ പ്രധാനമന്ത്രിയാണ്. ” ഖാർഗെയുടെ ആരോപണത്തോട് ശക്തമായ ഭാഷയൽ പ്രതികരിച്ചുകൊണ്ട് സീതാരാമൻ പറഞ്ഞു.
നേരത്തെ, ചരക്ക് സേവന നികുതിയെച്ചൊല്ലി ഇരു നേതാക്കളും ഏറ്റുമുട്ടിയിരുന്നു, സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണെന്നും ഖാർഗെ ആരോപിച്ചു. എന്നാൽ കണക്കുകൾ നിരത്തിയായിരുന്നു നിർമ്മല സീതാരാമൻ ഇതിന് മറുപടി നൽകിയത്. ഒരു സംസ്ഥാനത്തിനും ഒരു രൂപ പോലും കുടിശ്ശികയില്ലെന്ന് സീതാരാമൻ സഭയിൽ വ്യക്തമാക്കി.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് ബില്‍ അവതരിപ്പിച്ചത്. വളരെക്കാലമായി വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നുവരികയാണ്. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് നിരവധി തവണ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചെങ്കിലും ബില്‍ പാസാക്കാന്‍ വേണ്ടത്ര ഭൂരിപക്ഷമുണ്ടാകാതിരുന്നതോടെ ഈ സ്വപ്നം അപൂര്‍ണമായി തുടര്‍ന്നു. ഇന്ന് ദൈവം ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം എനിക്ക് തന്നിരിക്കുന്നു- എന്നാണ് ബില്‍ അവതരണത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. വനിതാ സംവരണ ബില്‍ സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചര്‍ച്ച നാളെ തുടരും.
Comments