24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ഇലക്ട്രോകാർഡിയോഗ്രാം സ്‌ക്രീനിംഗ് (ഇസിജി) നടത്തിയതിന് ഗിന്നസ് ബുക്കിൽ ഇടം നേടി ബെംഗളൂരുവിലെ നാരായണ ഹെൽത്ത് സിറ്റി. ഒറ്റ ദിവസം കൊണ്ട് 3,797 ഇസിജികളെടുത്താണ് ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. ആരോഗ്യ പരിശോധനയെക്കുറിച്ചും ഹൃദ്രോഗങ്ങൾ തടയുന്നതിനുള്ള പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസിജി ഡ്രൈവ് നടത്തിയത്. പിന്നാലെ ഗിന്നസ് റെക്കോർഡിൽ ഇടം നേടുകയായിരുന്നു.
സെപ്റ്റംബർ 21-നായിരുന്നു ആശുപത്രിയിൽ ഇത്രയേറെ ഇസിജികൾ എടുത്തത്. വെള്ളിയാഴ്ച റെക്കോർഡ് പ്രകടനത്തിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതായ അധികൃതർ അറിയിച്ചു. ആരോഗ്യ സംരക്ഷണ മേഖലയിൽ മികവ് പുലർത്താനുള്ള നാരായണ സിറ്റിയുടെ പ്രതിബദ്ധതയാണ് പ്രകടമായതെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു.
ഹൃദയസംബന്ധമായ അവസ്ഥകളെ കണ്ടെത്തുന്നതിനായുള്ള ഉപകരണമാണ് ഇസിജി. വ്യത്യസ്ത ഹൃദയ അവസ്ഥകൾ പരിശോധിക്കുന്നതിനായി ഹൃദയത്തിൽ നിന്നുള്ള വൈദ്യുത സിഗ്‌നൽ മെഷീനിൽ രേഖപ്പെടുത്തുന്നു. നെഞ്ചിൽ ഇലക്ട്രോഡുകൾ സ്ഥാപിച്ചാണ് ഹൃദയത്തിന്റെ വൈദ്യുത സിഗ്‌നലുകൾ രേഖപ്പെടുത്തുന്നത്. ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടർ മോണിറ്ററിലോ പ്രിന്ററിലോ സിഗ്‌നലുകൾ തരംഗങ്ങളായി കാണിക്കുന്നു.