ഇസ്ലാമബാദ്: പാകിസ്താനിലെ അഹമ്മദിയ വിഭാഗത്തിന്റെ പ്രസിദ്ധമായ ആരാധനാലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായിക് (ടിഎൽപി). പഞ്ചാബ് പ്രവിശ്യയിലെ പഴയ ദസ്‌ക നഗരത്തിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയം പൊളിച്ചു കളഞ്ഞില്ലെങ്കിൽ തകർക്കുമെന്നാണ് ഭീഷണി. വിഭജനത്തിന് മുമ്പ് പാകിസ്താന്റെ ആദ്യ വിദേശകാര്യ മന്ത്രി സഫറുള്ള ഖാൻ പണികഴിപ്പിച്ചതാണ് ആരാധനാലയം.
ഇസ്ലാമിന്റെ വിശുദ്ധ വ്യക്തിത്വങ്ങളെ അഹമ്മദിയ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഭീഷണി. ആരാധനാലയം അനധികൃതമാണെന്നും അതിനാൽ ഇത് പൊളിച്ച് കളയണമെന്നും തെഹ്രീകെ ലബ്ബായിക് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ വൻ പ്രോക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്. റാലിയിൽ പങ്കെടുക്കാൻ ജനങ്ങളോട് ഇവർ ആഹ്വാനം ചെയ്തു.
പാകിസ്താനിൽ സുന്നി സംഘടനകൾ മറ്റ് വിഭാഗങ്ങൾക്കെതിരെ നടത്തുന്ന ആക്രണം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആരാധാനാലയം തകർക്കുമെന്ന ഭീഷണി. മാർട്ടിൻ ക്വാർട്ടേഴ്സ് ഏരിയയിലെ പള്ളി നിരവധി തവണ ആക്രമിക്കപ്പെട്ടെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം ഒമ്പത് മാസത്തിനുള്ളിൽ കറാച്ചിയിലെ അഹമ്മദിയുടെ സ്വത്തുക്കൾക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്.
പാകിസ്താനിൽ അഹമ്മദിയ വിഭാഗങ്ങൾക്കെതിര നടക്കുന്ന വംശീയ അതിക്രമങ്ങളിൽ ആശങ്ക അറിയിച്ച് യുഎൻ മനുഷ്യാവകാശ വിഭാഗം രംഗത്ത് വന്നു.