കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ സംഭവം പുറത്ത് വന്നതിന് പിന്നാലെ പ്രതികൾ ഒളിവിൽ. തലയോലപ്പറമ്പ് മേഖലാ ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറി കൃഷ്‌ണേന്ദു,ഗോൾഡ് ലോൺ ഓഫീസറായ ദേവിപ്രജിത്ത് എന്നിവരാണ് ഒളിവിൽ പോയത്. ഭർത്താവും സിപിഎം നേതാവുമായ അനന്തു ഉൾപ്പെടയുള്ളവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം. ഇയാളും ഒളിവിലാണ്.
കൃഷ്‌ണേന്ദു ഒറ്റയ്‌ക്കാണ് പണം തട്ടിയെടുത്തതെന്നും ദേവിപ്രജിത്തിന്റെ അറിവോടെയായിരുന്നു തട്ടിപ്പെന്നും പോലീസ് കണ്ടെത്തി. തട്ടിപ്പ് നടത്തിയ കാലയളവിൽ കൃഷ്‌ണേന്ദു പാസ്‌പോർട്ടിന് അപേക്ഷിക്കുകയും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ സിസിടിവി കേടുവരുത്തിയായിരുന്നു ഡിവൈഎഫ്‌ഐ നേതാവിന്റെ തട്ടിപ്പ്. ഇടപാടുകാർ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിൻരെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽ നിന്നായി 42.72 ലക്ഷം രൂപയാണ് കൃഷ്‌ണേന്ദു തട്ടിയെടുത്തത്.