തൃശൂർ: മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. ശ്രീനാരായണപുരം സ്വദേശി ധനേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ധനേഷും നാല് സുഹൃത്തുക്കളും ചേർന്ന് ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാളുമായി തർക്കവും അടിപിടിയുമുണ്ടാവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ പോയിക്കഴിഞ്ഞാണ് അടിപിടി ഉണ്ടായത്. തുടർന്ന് വൈകീട്ടോടെ ധനേഷ് മറ്റുള്ളവരെയും കൂട്ടി പ്രതിയെ അന്വേഷിച്ച് അടുത്തുള്ള ഷാപ്പിൽ എത്തുകയും ബഹളം വെക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ധനേഷിനെ ഒഴികെ മറ്റ് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ചരയോടെ ധനേഷിനെ അബോധാവസ്ഥയിൽ റോഡിൽ വീണ് കിടക്കുന്നതായി കണ്ടെത്തി. പോലീസ് എത്തി ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.