അമൃത്സർ: പഞ്ചാബിലെ പൊതുകടം 50,000 കോടി വർദ്ധിച്ചെന്നും ഇതിൽ കണക്ക് അവതരിപ്പിക്കണമെന്നും അവശ്യപ്പെട്ട് ഗവർണർ ബൻവാരിലാൽ പുരോഹിത്. 5,637 കോടി രൂപയുടെ ഗ്രാമീണ വികസന ഫണ്ടിന്റെ വിഷയം രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ കത്തിന് മറുപടിയായാണ് ഗവർണർ ഇത് പറഞ്ഞത്.
‘5,637 കോടി രൂപയുടെ ഗ്രാമവികസന ഫണ്ടിന്റെ വിഷയത്തിൽ പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾ അയച്ച കത്ത് ലഭിച്ചു. പഞ്ചാബിലെ ജനങ്ങളെ സേവിക്കാൻ താൻ ബാധ്യസ്ഥനാണ്. എന്നാൽ എന്നെ സമീപിക്കുന്നതിന് മുമ്പ് നിങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മാദ്ധ്യമ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കി.
ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് പരമോന്നത കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നതാണ് ഉചിതം. ആം ആദ്മി പാർട്ടിയുടെ ഭരണത്തിന് കീഴിൽ പഞ്ചാബിന്റെ കടം 50,000 കോടി രൂപയോളം വർധിച്ചതായി താൻ മനസ്സിലാക്കി. ഈ വലിയ തുകയുടെ വിനിയോഗത്തിന്റെ വിശദാംശങ്ങൾ കൂടി അറിയിക്കണം.’ പ്രതികരണത്തിൽ ഗവർണർ കുറിച്ചു.
ആംആദ്മി പാർട്ടി അധികാരത്തിൽ എത്തിയതിന് ശേഷം പഞ്ചാബിൽ വലിയ ധന പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. മുൻപ് ഡൽഹിയിലെ ആംആദ്മി സർക്കാരിനും ഇത്തരത്തിൽ ധനവിനിമയത്തിൽ പളിച്ച സംഭവിച്ചിരുന്നു. പരസ്യങ്ങൾക്കായി പണം ചിലവഴിച്ചെങ്കിലും ഇതിന്റെ കണക്ക് ഇവർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ സുപ്രീം കോടതി ഇതിനെ ചോദ്യം ചെയ്തിരുന്നു.