കൊച്ചി: കാമുകന് കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ ഒക്ടോബർ 31-നാണ് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്‌ക്കും അമ്മാവനും കോടതി നേരെത്തെ ജാമ്യം നൽകിയിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച് കേസായിരുന്നു ഷാരോൺ വധം. 2022 ഓക്ടോബർ 14-ന് വിഷം കലർത്തി നൽകിയ കഷായവും ജ്യൂസും കുടിച്ചാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്.
ജ്യൂസും കഷായവും കുടിച്ച ഷാരോണിന് ശാരീരിക അസാവാസ്ഥ്യം നേരിട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നു. ആദ്യം സ്വാഭാവിക മരണമെന്നായിരുന്ന അന്വേഷംണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവില് ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പോലീസിന് നൽകിയ മൊഴി. കേസിൽ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കുറ്റക്കാരാനെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇരുവരെയും പ്രതി ചേർത്തത്.