ചരിത്രത്തിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തം, 2001 സെപ്തംബർ 11 ലെ ഭീകരാക്രമണമാണ്. എന്നാൽ അന്ന് വരെ ലോകത്തിലെ ഏറ്റവും മാരകമായ വ്യോമയാന ഭീകരതയായിരുന്നു കനിഷ്ക ദുരന്തം. മോൺട്രിയൽ – ലണ്ടൻ – ഡൽഹി – ബോംബെ റൂട്ടിൽ സർവീസ് നടത്തുന്ന ഒരു എയർ ഇന്ത്യ വിമാനമായിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 182 ആണ് കനിഷ്ക ചക്രവർത്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. മോൺട്രിയലിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ 31,000 അടി (9,400 മീറ്റർ) ഉയരത്തിൽ പറക്കുമ്പോൾ ഖാലിസ്ഥാൻ തീവ്രവാദികൾ സ്ഥാപിച്ച ബോംബിൽ നിന്നുള്ള സ്ഫോടനത്തിന്റെ ഫലമായി ഈ വിമാനം തകർന്നു. 268 കനേഡിയൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും 24 ഭാരത പൗരന്മാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.ഇതിൽ ഏതാണ്ട് 82 കുട്ടികൾ ഉണ്ടായിരുന്നു.1985 June 23 നായിരുന്നു ഈ ഭീകര സംഭവം.
ഈ ബോംബാക്രമണത്തിനു പദ്ധതിയിട്ടയാൾ “തൽവീന്ദർ സിംഗ് പർമർ” എന്ന ഖാലിസ്ഥാൻ ഭീകരനായിരുന്നു. കാനഡയിലെ ബബ്ബർ ഖൽസയുടെ തലവനായിരുന്നു അയാൾ. ഭാരതത്തിൽ നിരവധി കേസുകളിൽ പ്രതിയായിരുന്ന ഇയാളെ വിട്ടുതരണമെന്നു 1982 ൽ നാം കാനഡയോട് ആവശ്യപ്പെട്ടതാണ്. ഇപ്പോഴത്തെ കനേഡിയൻ പ്രസിഡന്റ് ജസ്റ്റിന്റെ പിതാവ് പിയറി ട്രൂഡോയുടെ കീഴിൽ, കനേഡിയൻ ഗവൺമെന്റ് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാൻ വിസമ്മതിച്ചു,. അതിനു പറഞ്ഞ കാരണമാണ് രസം . ബ്രിടീഷ് കോമൺവെൽത്തിൽ അംഗമാണെങ്കിലും ഭാരതം കാനഡയെപ്പോലെ ബ്രിടീഷ് രാജ്ഞിയെ പരമാധികാരിയായി അംഗീകരിച്ചിട്ടില്ല പോലും.ഖാലിസ്ഥാൻ പ്രസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്ന സിഖ് തീവ്രവാദി ഗ്രൂപ്പായ ബബ്ബർ ഖൽസ എന്നറിയപ്പെടുന്ന ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (ബികെഐ) സ്ഥാപകനും നേതാവുമായിരുന്നു പാർമർ.
വിമാനത്തിനുള്ളിലെ സ്യൂട്ട്‌കേസിലാണ് ബോംബ് ഉണ്ടായിരുന്നത്. മൻജിത് സിംഗ് എന്ന വ്യക്തി ഒരു സ്യൂട്ട്കേസ് എയർ ഇന്ത്യ 182 ഫ്ലൈറ്റിലേക്ക് കയറ്റി , പക്ഷേ പറന്നുയർന്നപ്പോൾ അദ്ദേഹം വിമാനത്തിൽ കയറിയില്ല.ബോംബാക്രമണത്തിന് ശേഷം ഖാലിസ്ഥാനികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കനിഷ്‌ക ബോംബാക്രമണത്തിന് ഏറ്റവും അധികം കുറ്റപ്പെടുത്തേണ്ടത് പിയറി ട്രൂഡോയെ ആണ്. കാരണം ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ പാർമറിനെ രക്ഷിച്ചതിന് ശേഷമാണ് അയാൾ ബോംബിംഗിന് തയ്യാറെടുക്കാൻ തുടങ്ങിയത്.”ഇന്ത്യൻ വിമാനങ്ങൾ ആകാശത്ത് നിന്ന് വീഴും” എന്ന് പാർമർ ഇടയ്‌ക്കിടെ തന്റെ സഹപ്രവർത്തകരായ ഖാലിസ്ഥാനികളോട് പറഞ്ഞു കൊണ്ടിരുന്നു.1984ൽ രണ്ട് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ ജയിൽ മോചിതനായ തൽവീന്ദർ സിംഗ് പാർമർ കള്ളപ്പാസ്‌പോർട്ടിൽ കാനഡയിൽ എത്തിയതായിരുന്നു. അതേ വർഷം, പാർമറിന്റെ അടുത്ത അനുയായിയായ അജയ്ബ് സിംഗ് ബാഗ്രി 50,000 ഹിന്ദുക്കളെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തു. വേൾഡ് സിഖ് ഓർഗനൈസേഷന്റെ സ്ഥാപക കൺവെൻഷനിൽ അയാൾ “50,000 ഹിന്ദുക്കളെ ഞങ്ങൾ കൊല്ലുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല!”എന്ന് പറഞ്ഞു,കാനഡയിലും വിദേശത്തുമുള്ള ഖാലിസ്ഥാനി പ്രസ്ഥാനത്തെ വിശദമായി റിപ്പോർട്ട് ചെയ്ത ടെറി മിലേവ്സ്കിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
പാർമർ എന്താണ് ആസൂത്രണം ചെയ്യുന്നതെന്ന് കനേഡിയൻ അധികൃതർക്ക് അറിയാമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തിൽ ബോംബ് സ്ഥാപിക്കാൻ സമ്മതിച്ചാൽ സ്യൂട്ട്കേസ് നിറയെ പണം നൽകാമെന്ന് പാർമർ വാഗ്ദാനം ചെയ്തതായി കനേഡിയൻ പോലീസ് ഇൻഫോർമർമാരിൽ ഒരാൾ പോലീസിനോട് പറഞ്ഞിരുന്നു.ബോംബാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തീവ്രവാദ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറിയ ഒരു ഏജന്റിനെ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് പിൻവലിച്ചു.
കാനഡയിലെ രഹസ്യ ഏജൻസി ഉദ്യോഗസ്ഥരുടെ റഡാറിൽ പാർമറും അയാളുടെ സഹായി ഇന്ദർജിത് റിയാത്തും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. വാൻകൂവർ ദ്വീപിൽ ബോംബ് പരീക്ഷിക്കുന്നത് പോലും കനേഡിയൻ പോലീസ് കണ്ടെത്തിയിരുന്നു. പക്ഷെ പോലീസും ചാര ഏജൻസികളും ബോംബാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗൗരവമായി എടുത്തില്ല എന്ന് മാത്രമല്ല ഇതിനെക്കുറിച്ച് വിവരം നൽകിയവരെ വിശ്വസനീയമല്ലെന്ന് കണക്കാക്കുകയും ചെയ്തു. പലപ്പോഴായി ലഭിച്ച ചില പ്രധാന തെളിവുകൾ കനേഡിയൻ അധികാരികൾ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്തു. തൽഫലമായി, കനിഷ്‌ക ബോംബാക്രമണ കേസിലെ വിചാരണയിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിട്ടു.1985-ലെ കുറ്റകൃത്യത്തിന് പാർമർ ഉൾപ്പെടെ ഒന്നിലധികം പേരെ അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്തെങ്കിലും ഒരാൾക്ക് മാത്രമേ 15 വർഷം തടവ് ശിക്ഷ ലഭിച്ചിട്ടുള്ളൂ – ഇന്ദർജിത് സിംഗ് റിയാത്ത്.
329 കനിഷ്ക മരണങ്ങളിൽ 131 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ അവശിഷ്ടങ്ങൾ അയർലൻഡ് തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ചിതറിക്കിടക്കുകയായിരുന്നു. ഇരകളായ 329 പേരിൽ 278 പേരും കനേഡിയൻ പൗരന്മാരായിരുന്നുവെങ്കിലും അവർ ഭാരത വംശജരായിരുന്നു എന്നത് കാരണമാണ് കാനഡ നിസംഗത പുലർത്തിയത്.
യഥാർത്ഥത്തിൽ നടന്നതിലും എത്രയോ വലിയ ദുരന്തമാണ് ഖാലിസ്ഥാനികൾ പദ്ധതിയിട്ടത്.അതേ ദിവസം തന്നെ ജപ്പാനിൽ നിന്ന് പൊങ്ങുന്ന എയർ ഇന്ത്യ 301 വിമാനത്തിൽ മറ്റൊരു ബോംബ് പൊട്ടിക്കാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ വിമാനം ഉയരുന്നതിനു മുൻപ് തന്നെ അത് പൊട്ടിത്തെറിക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. അക്കാലത്ത് ജപ്പാനിലെ വ്യോമയാന രംഗം സമയ ക്ലിപ്തതയില്ലായ്മക്ക് പേര് കേട്ടതായിരുന്നു. അതുകൊണ്ടു ഭാരതം മറ്റൊരു വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടു എന്ന് പറയണം. ജപ്പാനിലെ നരിറ്റ വിമാനത്താവളത്തിൽ രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചില്ലെങ്കിൽ ആ വിമാനവും ആകാശത്ത് തകരുകയും കൂടുതൽ പേർ കൊല്ലപ്പെടുകായും ചെയ്യൂമായിരുന്നു.
ഈ കഥയിലെ വില്ലൻ “തൽവീന്ദർ സിങ് പാർമാർ” പാകിസ്താനിലേക്ക് കടക്കുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയും ചെയ്തു. ഇയാൾ 1992-ൽ പഞ്ചാബ് പോലീസുമായുള്ള വെടിവെപ്പിൽ കൊല്ലപ്പെട്ടു.1985-ലെ എയർ ഇന്ത്യ വിമാനത്തിൽ ബോംബാക്രമണം നടത്തിയ കേസിലെ മറ്റൊരു പ്രധാന പ്രതിയായ റിപുദമൻ സിംഗ് മാലിക് കേസിൽ നിന്ന് രക്ഷപെട്ടു. പക്ഷെ 2022 ജൂലൈ 14-ന് ഇയാൾ കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.രണ്ട് ഖൽസ സ്കൂളുകളുടെ ഭരണം നടത്തുന്ന സത്നാം എജ്യുക്കേഷൻ ട്രസ്റ്റിന്റെയും 16,000 അംഗ ഖൽസ ക്രെഡിറ്റ് യൂണിയന്റെയും ചുമതല മാലിക്കായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 10 മില്യൺ ഡോളർ വിലമതിക്കുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും റിയൽ എസ്റ്റേറ്റും അയാൾക്ക് ഉണ്ടായിരുന്നു.അജ്ഞാതരായ തോക്കുധാരികളാണ് മാലിക്കിന് നേരെ വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ അയാൾ മരിച്ചതായി കനേഡിയൻ അധികൃതർ അറിയിച്ചു.
1985-ലെ ബോംബാക്രമണം ‘തവിട്ടുനിറത്തിലുള്ള’ പൗരന്മാർക്ക് നേരെയുള്ള വൈറ്റ് കാനഡയുടെ വംശീയ നിസ്സംഗത ആണെന്ന് തന്നെ പറയണം. എന്നാൽ ആധുനിക ഭാരതം കാനഡയുടെ പരമാധികാരത്തെ അംഗീകരിക്കുന്നതിനോടൊപ്പം ഭാരത താത്പര്യങ്ങൾ സംരക്ഷിക്കാം ഏതറ്റം വരെയും പോകുകയും ചെയ്യും.
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ