കാസർകോട്: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കാസർകോട് ബദിയടുക്കയിലെ വാഹന അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹനവകുപ്പ്. റോഡ് നിർമ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. തായലങ്ങാടി സ്വദേശി എ.എച്ച്. അബ്ദുറഊഫ് , ബീഫാത്തിമ, ബീഫാത്തിമ മൊഗർ, ഉമ്മു ഹലീമ, നഫീസ എന്നിവരാണ് മരിച്ചത്. ബന്ധുവിന്റെ മരണത്തിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്. ഇട റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറി വരികയായിരുന്ന ഓട്ടോറിക്ഷ സ്‌കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ നാല് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. ഓട്ടോറിക്ഷ പൂർണമായുംതകർന്നു. സ്‌കൂൾ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.