ഒട്ടാവ: അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമായിട്ടും ഖലിസ്ഥാൻ ഭീകരവാദികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ കനേഡിയൻ സർക്കാർ. കാനഡയിലെ നിരവധി ക്ഷേത്രങ്ങൾ ആക്രമിച്ച കേസിലും വേണ്ടവിധത്തിലുള്ള നടപടികൾ സ്വീകരിച്ചില്ല. സംഭവ വികാസങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് സുരക്ഷ ഒരുക്കുകയാണ് കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾ.
ഒൻഡാരിയോയിലെ സനാതൻ മന്ദിറിന് സ്വന്തം നിലയ്ക്ക് സുരക്ഷ ഒരുക്കിയിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. പുറത്തുള്ള സർദാർ വല്ലഭായ് പട്ടേൽ പ്രതിമയ്ക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റ് സിസിടിവി ക്യാമറകളും ഗേറ്റുകളും സ്ഥാപിച്ചു.
കാനഡയിൽ ഈ വർഷം നാല് ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേ പട്ടണത്തിലെ പ്രമുഖ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികൾ ഓഗസ്റ്റിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ക്ഷേത്രത്തിലെ മുൻ ഗേറ്റിലും പിൻ ഭിത്തിയിലും ഇന്ത്യാ വിരുദ്ധ, ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. ഏപ്രിലിൽ ഒൻഡാരിയോയിലെ സ്വാമി നാരായൺ ക്ഷേത്രവും ഫെബ്രുവരിയിൽ മിസ്സിസ്സ്വാഗയിലെ രാമ ക്ഷേത്രവും ജനുവരിയിൽ ബ്രാംഡണിലെ ക്ഷേത്രവും ഖലിസ്ഥാൻ വാദികൾ ആക്രമിച്ചിരുന്നു.