ന്യൂഡൽഹി: ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജി20 സവിശേഷവും വ്യത്യസ്തവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നത് ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ് പ്രോഗ്രാം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘തലസ്ഥാന നഗരത്തിൽ നിന്നും കൺവെൻഷൻ സെന്ററുകളിൽ നിന്നും ജി20 യെ പുറത്തെടുത്ത് ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിൽ ഭാരതം വിജയിച്ചു. ഇത് ശരിക്കും ഒരു ജനകീയ ഉച്ചകോടിയായിരുന്നു. ജി20 ശരിക്കും ഒരു ദേശീയ ആഘോഷമാണ്. 125 രാജ്യങ്ങളിൽ നിന്നുള്ള 30,000-ത്തിലധികം പ്രതിനിധികൾ ഞങ്ങളുടെ അതിഥികളായെത്തി. ലോകമെമ്പാടുമുള്ള നേതാക്കളുടെ പങ്കാളിത്തം ജി20യിൽ നാം കണ്ടു.
‘ഭാരതത്തിന്റെ ആശയങ്ങളെ ലോകം അംഗീകരിക്കുകയാണ്. ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ വരും തലമുറകൾക്ക് പകർന്ന് കൊടുക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കൂടുതൽ സമ്പന്നമായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ആഗ്രഹമാണിത്. യുവാക്കൾ ഒരു പരിപാടി വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്താൽ അത് വിജയകരമാകുക തന്നെ ചെയ്യും’ ജയശങ്കർ പറഞ്ഞു.
ന്യൂയോർക്കിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ജയശങ്കർ ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ് പ്രോഗ്രാമിനെ അഭിസംബോധന ചെയ്തത്. 78-ാമത് യുഎൻ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി ന്യൂയോർക്കിലെത്തിയത്. 3000-ത്തോളം വിദ്യാർത്ഥികളും സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും ലൈവ് പ്രോഗ്രാമിൽ പങ്കാളികളായി.