ലോകകപ്പില്‍ എവിടെ അവസാനിപ്പിക്കുമെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലോകകപ്പ് ഉയര്‍ത്തുമെന്ന് വെല്ലുവിളിച്ച് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനായി തിരിക്കും മുന്‍പായിരുന്നു താരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ തങ്ങള്‍ക്ക് സമ്മര്‍ദ്ദമൊന്നുമില്ലെന്നും ബാബര്‍ പറയുന്നു. എന്നെ വിശ്വസിക്കുന്നതിനെക്കാലും കൂടുതലായി ഞാന്‍ എന്റെ ടീമിനെ വിശ്വസിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
‘ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമുണ്ട്. അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുകയാണ്.ഇന്ത്യയിലാണ് ലോകകപ്പ് കളിക്കുന്നതെന്ന സമ്മര്‍ദ്ദം ഞങ്ങള്‍ക്കില്ല. ഞങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ കളിച്ചിട്ടില്ല. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേതിന് സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് ഇന്ത്യയിലെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്’ഞങ്ങള്‍ ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടുണ്ട്’
‘ആദ്യ നാലില്‍ ഇടംപിടിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചെറിയ ലക്ഷ്യമാണ്. ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ ഞങ്ങളുടെ കൈയില്‍ ലോക കിരീടമുണ്ടാകണം. റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായിട്ടാകും ഞങ്ങൾ മടങ്ങുക. അതാണ് ആഗ്രഹം. ഏഷ്യാകപ്പില്‍ നമ്മളില്‍ നിന്നുണ്ടായ തെറ്റുകള്‍ മനസിലാക്കി അത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്’.
‘2019 ലോകകപ്പില്‍ വെറുമൊരു കളിക്കാരനായാണ് ഞാന്‍ പങ്കെടുത്തത്. എന്നാല്‍ ഇത്തവണ ഞാന്‍ ടീമിനെ നയിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ ബഹുമതിയാണ്. നസീം ഷാ പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണെങ്കിലും ഹസന്‍ അലിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും’.
‘നിര്‍ഭാഗ്യവശാല്‍ ആരാധകരെ ഞങ്ങള്‍ മിസ് ചെയ്യും. നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ ഞങ്ങളുടെ ആരാധകര്‍ ഉണ്ടാവില്ല. എങ്കിലും അവരുടെ സ്‌നേഹം ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’- ക്യാപ്റ്റന്‍ വ്യക്തമാക്കി.പാകിസ്താന്‍ ടീമിലുള്ള മുഹമ്മദ് നവാസ് മാത്രമാണ് ഇന്ത്യയില്‍ കളിച്ച ഏക പാക് താരം. ഒക്ടോബര്‍ 14നാണ് ചിരവൈരികളുടെ മത്സരം