ബെയ്ജിംഗ് : ചൈനയുടെ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ വിസമ്മതിച്ച് നേപ്പാൾ . ഏഴ് ദിവസത്തെ സന്ദർശനത്തിനായാണ് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ചൈനയിലെത്തിയത് . ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാനമായ നിരവധി കരാറുകളിൽ ഒപ്പുവച്ചു. എന്നാൽ ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പ്രചണ്ഡ വിസമ്മതിച്ചു.
നേപ്പാളിന്റെ ഈ നടപടി ചൈനയെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട് . ഷി ജിൻപിങ്ങിന്റെ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവ് (ജിഎസ്ഐ), ഗ്ലോബൽ സിവിലൈസേഷൻ ഇനിഷ്യേറ്റീവ് (ജിസിഐ) എന്നിവയിൽ ചേരാൻ ചൈന നേപ്പാളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
ചൈനയും നേപ്പാളും ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം നിരവധി അതിർത്തി അടിസ്ഥാന സൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ കരാറുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജിഎസ്ഐ പരാമർശിച്ചിട്ടില്ല. എന്നാൽ ചൈനയുടെ മറ്റൊരു പദ്ധതിയായ ക്രോസ്-ബോർഡർ കണക്റ്റിവിറ്റി പദ്ധതിയിൽ ചേരാൻ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ സമ്മതിച്ചു.
ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവന നേപ്പാളിന്റെ സന്തുലിത ചുവടുവെപ്പാണ് വ്യക്തമാക്കുന്നത്. വികസന പദ്ധതികളിൽ ചൈനയുമായി സഹകരിക്കാൻ നേപ്പാൾ തയ്യാറാണെന്നും എന്നാൽ സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സന്തുലിതവും ജാഗ്രതയുള്ളതുമായ സമീപനമാണ് നേപ്പാൾ സ്വീകരിക്കുന്നതെന്നും സംയുക്ത പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്.