ബീജിംഗ്: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം മംഗോളിയക്കെതിരായ മത്സരത്തിൽ റെക്കോർഡുകളുടെ പെരുമഴ തീർത്ത് നേപ്പാൾ. അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വലിയ സ്‌കോർ, ഏറ്റവും വലിയ വിജയം, ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി, സെഞ്ച്വറി നേട്ടങ്ങളാണ് ഈ ഒറ്റ മത്സരത്തിൽ പിറന്നത്. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി നിർദ്ദിഷ്ട 20 ഓവറിൽ 314 റൺസാണ് നേപ്പാൾ അടിച്ചുകൂട്ടിയത്. 2019ൽ അയർലാൻഡിനെതിരെ അഫ്ഗാൻ കുറിച്ച 278 എന്ന റെക്കോർഡ് സ്‌കോറാണ് നേപ്പാൾ തകർത്തത്.
ടി20 ക്രിക്കറ്റിൽ യുവരാജ് സിംഗ് കുറിച്ച വേഗത്തിലുള്ള അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡും ഈ മത്സരത്തോടെ പഴങ്കഥയായി. കേവലം 9 പന്തിൽ അർദ്ധ ശതകം നേടിയാണ് നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഐരി, യുവരാജിന്റെ റെക്കോർഡിനെ മറികടന്നത്. 2007 ടി20 ലോകകപ്പിലാണ് യുവരാജ് 12 പന്തിൽ 50 എന്ന റെക്കോർഡ് കുറിച്ചത്. പിൽക്കാലത്ത് വിൻഡീസ് താരം ഗെയിലും ഈ റെക്കോർഡിനൊപ്പം എത്തിയിരുന്നു.
അന്താരാഷ്‌ട്ര ടി20 യിൽ വേഗത്തിലുള്ള സെഞ്ച്വറി എന്ന റെക്കോർഡ് ഇതിന് മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലറിന്റെയും പേരിലായിരുന്നു. 35 പന്തിൽ 100 തികച്ചാണ് ഇവർ റെക്കോർഡ് പങ്കിട്ടിരുന്നത്. എന്നാൽ ഇന്നത്തെ നേപ്പാൾ- മംഗോളിയ മത്സരത്തിൽ അതും തിരുത്തപ്പെട്ടു. 34 പന്തിൽ 100 നേടി നേപ്പാളിന്റെ കുശൽ മല്ലയാണ് പുതിയ റെക്കോർഡ് കുറിച്ചിരിക്കുന്നത്.
ടി20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡും ഈ മത്സരത്തോടെ തിരുത്തപ്പെട്ടു. മംഗോളിയക്കെതിരെ 273 റൺസിന്റെ വിജയമാണ് നേപ്പാൾ നേടിയത്. നേപ്പാൾ ഉയർത്തിയ 314 എന്ന സ്‌കോർ പിന്തുടർന്ന മംഗോളിയ 13.1 ഓവറിൽ 40 ഓൾഔട്ട് ആകുകയായിരുന്നു. 2007 ൽ കെനിയയ്‌ക്കെതിരെ ശ്രീലങ്ക നേടിയ 172 റൺസ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
ടി20 ൽ റാങ്കിംഗിൽ 17-ാം സ്ഥാനക്കാരാണ് നേപ്പാൾ. അന്താരാഷ്‌ട്ര തലത്തിലെ മംഗോളിയയുടെ കന്നി മത്സരമാണ് ഇന്ന് നടന്നത്.