പാലക്കാട്: ഷൊർണ്ണൂർ പരുത്തിപ്രയിൽ വീട്ടിൽ വളർത്തുന്ന നായ്‌ക്കൾ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നായ്‌ക്കളുടെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. ഗണേശ്ഗിരി പുല്ലാട്ടുപറമ്പിൽ സ്റ്റീഫനെയാണ് ഷൊർണ്ണൂർ പോലീസ് അറസ്റ്റുചെയ്തത്. അക്രമസ്വഭാവമുള്ള നായ്‌ക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തെന്ന കുറ്റംചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പരുത്തിപ്ര പുത്തൻപുരയ്‌ക്കൽ മഹേഷിനെ സ്റ്റീഫൻ വളർത്തുന്ന ‘പിറ്റ്ബുൾ’ ഇനം നായ്‌ക്കൾ ആക്രമിച്ചത്. ശരീരത്തിലാകമാനം നായ്‌ക്കൾ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ചെവി അറ്റ്, ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞ നിലയിലാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്. പരുത്തിപ്ര എസ്.എൻ. ട്രസ്റ്റ് ഹൈസ്‌കൂളിലേക്ക് പോകുന്ന പാതയോരത്താണ് സ്റ്റീഫൻ താമസിക്കുന്ന വാടകവീട്. ഈ വീട്ടിൽനിന്നാണ് നായ്‌ക്കൾ മഹേഷിനെ ആക്രമിക്കാനോടിയെത്തിയത്.
സമീപത്തെ പശുഫാമിൽ നിന്ന് പാലെടുത്ത് വിൽക്കുന്നയാളാണ് മഹേഷ്. ഇവിടേക്ക് പാലെടുക്കാനായി ഓട്ടോറിക്ഷയിൽ എത്തിയപ്പോഴായിരുന്നു നായ്‌ക്കളുടെ ആക്രമണം. പത്ത് മിനിറ്റോളം നായ്‌ക്കളുടെ അക്രമണത്തിനിരയായി ബോധരഹിതനായ മഹേഷിനെ നായ്‌ക്കളുടെ ഉടമ സ്റ്റീഫൻ എത്തിയാണ് രക്ഷിച്ചത്.
സംഭവത്തെ തുടർന്ന് വാടകവീടൊഴിയാൻ സ്റ്റീഫനോട് ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ അക്രമകാരികളായ നായ്‌ക്കളെ വളർത്തിയതിന് നഗരസഭയും സ്റ്റീഫനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നായ്‌ക്കളുടെ ഉടമയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയും പോലീസിൽ പരാതി നൽകി.