വയനാട്: ജില്ലയിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരർ എത്തിയതായി സൂചന. വയനാട് തലപ്പുഴ കമ്പമലയിൽ എത്തിയ ആറംഗ സംഘം വനം വകുപ്പിന്റെ ഓഫീസ് തകർത്തു. ഓഫീസ് അടിച്ചു തകർത്ത ശേഷം പോസ്റ്ററുകൾ പതിപ്പിച്ചാണ് ഇവർ രക്ഷപ്പെട്ടത്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം.
സായുധ സംഘം കമ്പമല കെഫ്ഡിസി ഓഫീസിൽ എത്തുകയും ഓഫീസ് അടിച്ചു തകർത്ത് പോസ്റ്ററുകൾ പതിപ്പിക്കുകയുമായിരുന്നു. സംഭവ സമയത്ത് ഡെപ്യൂട്ടി ഓഫീസർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥനോട് കുറച്ചു സമയം സംസാരിച്ചതിനു ശേഷമാണ് അക്രമികൾ ആക്രമണം നടത്തിയത്. തമിഴിലും മലയാളത്തിലുമായാണ് സന്ദേശങ്ങൾ പതിപ്പിച്ചിരിക്കുന്നത്.
തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുക, ആദിവാസികളോടുള്ള ചൂഷണം അവസാനിപ്പിക്കുക, വേതനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ മവോയിസ്റ്റുകൾ എന്ന പോസറ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മാനന്തവാടി പോലീസ് അറിയിച്ചു.