മുംബൈ: ലോകകപ്പ് ടീമിൽ സുപ്രധാന മാറ്റവുമായി ടീം ഇന്ത്യ. പരിക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് പകരം ഇന്ത്യ ആർ അശ്വിനെ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തി. ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിനമായിരുന്നു ഇന്ന്.
ഏഷ്യാ കപ്പിനിടെ ഇടത് തുടയിലെ പേശികൾക്ക് പരിക്കേറ്റതാണ് അക്ഷറിന് തിരിച്ചടിയായത്. പരിക്കേറ്റ അക്ഷറിന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെയാണ് ടീമിൽ മാറ്റം വരുത്താൻ ഇന്ത്യ നിർബന്ധിതരായത്. ഏഷ്യ കപ്പ് ഫൈനലിലും ഓസ്‌ട്രേലിയ്‌ക്കെതിരായ അവസാന ഏകദിനത്തിലും കളിച്ച വാഷിംഗ്ടൻ സുന്ദറിന് തിളങ്ങാനാകാതെ പോയതോടെയാണ് അശ്വിന് നറുക്ക് വീണത്.
2018-ന് ശേഷം നാല് ഏകദിനങ്ങൾ മാത്രമാണ് അശ്വിൻ കളിച്ചിട്ടുള്ളത്. എങ്കിലും താരത്തിന്റെ പരിചയസമ്പത്തിൽ ടീം മാനേജ്മെന്റ് വിശ്വാസമർപ്പിക്കുകയായിരുന്നു. അശ്വിന്റെ കരിയറിലെ മൂന്നാം (2011, 2015) ഏകദിന ലോകകപ്പാണിത്. ടീമിലെടുത്തതോടെ അശ്വിൻ ടീമിനൊപ്പം ഗുവാഹാട്ടിലേക്ക് തിരിച്ചു. സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.