എറണാകുളം: വൈദ്യത പോസ്റ്റിൽ താമരചിഹ്നമുള്ള പോസ്റ്റർ ഒട്ടിച്ച ബിജെപി പ്രവർത്തകനെതിരെ ഐ പി സി 153 ചുമത്തി കലാപശ്രമത്തിനു രേഖപ്പെടുത്തിയ എഫ് ഐ ആർ കേരളാ ഹൈക്കോടതി റദ്ദു ചെയ്തു. ഇലക്ട്രിക്ക് പോസ്റ്റിൽ പശ ഉപയോഗിച്ച് പതിച്ച പോസ്റ്റർ നീക്കം ചെയ്യാൻ കെ എസ് ഈ ബി ക്കു പണം (63 രൂപ) ചിലവായിയെന്നും പരാതി ഉയർന്നിരുന്നു.
എന്നാൽ അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള പോസ്റ്റർ ഇലക്ട്രിക് പോസ്റ്റിൽ പതിക്കുന്നത് ദുരുദ്ദേശ്യപരമായോ മനഃപൂർവമോ ചെയ്ത പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു .
” ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതീകമായ താമരയുടെ പോസ്റ്റർ ഇലക്ട്രിക് പോസ്റ്റിൽ ഒട്ടിച്ച് ബഹളമുണ്ടാക്കി എന്നതാണ് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്ന ഒരേയൊരു കുറ്റം. അത് സത്യമാണെങ്കിൽ പോലും സെക്ഷൻ 153 ഐപിസി പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല എന്നാണ് എന്റെ അഭിപ്രായം. തീർച്ചയായും ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിക്കുന്നത് നിയമവിരുദ്ധമായ നടപടിയായിരിക്കാം. എന്നാൽ അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള പോസ്റ്റർ ഇലക്ട്രിക് പോസ്റ്റിൽ ഒട്ടിക്കുന്നത് മനഃപൂർവ്വം ചെയ്ത ഒരു മാരകപ്രവൃത്തിയായി പരിഗണിക്കാനാവില്ല.”
അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള പോസ്റ്റർ ഇലക്ട്രിക് പോസ്റ്റിൽ ഒട്ടിക്കുന്നത് ഏതു സാഹചര്യത്തിലും കുറ്റകരമാണെന്ന് കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. “ഇത്തരം സംഭവങ്ങൾക്ക് ഐപിസി 425-ാം വകുപ്പിട്ടു കേസുകൾ രെജിസ്റ്റർ ചെയ്യാൻ തുടങ്ങിയാൽ അതിന് അവസാനമുണ്ടാകില്ല.” കോടതി പറഞ്ഞു.
“എല്ലാ കേസുകൾക്കും കോടതിയുടെ മുമ്പാകെ പൂർണ്ണമായ വിചാരണ ആവശ്യമില്ലെന്നും പോലീസിന് പോലും സാമാന്യബുദ്ധി പ്രയോഗിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയുന്ന നിരവധി കേസുകൾ ഉണ്ടെന്നും കോടതി പറഞ്ഞു. ഇപ്പോഴുള്ളതുപോലെ കേവലം 63 രൂപ നഷ്ടം വരുത്തിയെന്ന് കേസുകൾ റജിസ്റ്റർ ചെയ്യുമ്പോൾ പൊതു സ്വത്ത്, കോടതികൾ അത് പരിശോധിക്കാൻ സമയം പാഴാക്കും. സാധാരണക്കാർക്ക് പോലീസ് സ്റ്റേഷനാണ് അവരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും എന്ന ‘ആക്ഷൻ ഹീറോ ബിജു’ എന്ന മലയാള സിനിമയിലെ ജനപ്രിയ ഡയലോഗ് ഉദ്ധരിച്ച് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ തുടർന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ വിദ്യാഭ്യാസം മാത്രം പോരാ. സാമാന്യബുദ്ധിയും ആവശ്യമാണ്.” കോടതി ഓർമ്മിപ്പിച്ചു.
കുറ്റപത്രത്തിൽ വൈദ്യുതി നിയമത്തിലെ 140-ാം വകുപ്പു ചേർത്തതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു.”വൈദ്യുതി വിതരണം വിച്ഛേദിക്കുക എന്ന ഉദ്ദേശത്തോടെ പ്രതി ഏതെങ്കിലും വൈദ്യുത വിതരണ ലൈനുകളോ മുറിക്കുകയോ ചെയ്തതായി പ്രോസിക്യൂഷന് ഒരു കേസും ഇല്ല. അത്തരം സാഹചര്യങ്ങളിൽ, മറ്റു മുഴുവൻ ആരോപണങ്ങളും ഉണ്ടെങ്കിൽ പോലും വൈദ്യുതി നിയമത്തിലെ സെക്ഷൻ 140 പ്രകാരമുള്ള കുറ്റം ഇവിടെയില്ല,” കോടതി പ്രഖ്യാപിച്ചു.
“ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിച്ചതിനാൽ 63 രൂപയുടെ നഷ്ടം സംഭവിച്ചതിന്, ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം സമർപ്പിച്ചു. ഫലത്തിൽ, ഒരു ഇലക്ട്രിക് പോസ്റ്റിൽ ഒരൊറ്റ പോസ്റ്റർ ഒട്ടിച്ചതാണ് പ്രോസിക്യൂഷൻ കേസ്. അങ്ങനെയാണെങ്കിൽ, 63/- രൂപയുടെ നഷ്ടത്തിന്, മുഴുവൻ ജുഡീഷ്യൽ മെഷിനറിയും ദിവസങ്ങളോളം പ്രവർത്തിക്കണം, ഈ കേസ് തീർപ്പാക്കാൻ ഒരു ജുഡീഷ്യൽ ഓഫീസർക്ക് ധാരാളം സമയം ചെലവഴിക്കേണ്ടിവരും. ഇത്തരം കേസുകൾ കുറ്റപത്രം നൽകണോ വേണ്ടയോ എന്ന് പോലീസ് ഉദ്യോഗസ്ഥർ ആലോചിക്കണം. ഇത്തരം സാഹചര്യത്തിൽ പോസ്റ്ററുകൾ ഒട്ടിക്കുന്നവർക്കുള്ള ഒരു ലളിതമായ മുന്നറിയിപ്പ് മതിയാകും,” ഹർജിക്കാരനായ പ്രതിക്കെതിരായ നടപടികൾ റദ്ദാക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ഇതിനകം തീർപ്പാക്കാത്ത നിരവധി കേസുകൾ ഉള്ളപ്പോൾ ഇങ്ങിനെ കേസെടുത്തതിന്റെ സാംഗത്യത്തേയും കോടതി ചോദ്യം ചെയ്തു.