റായ്പൂർ: ഛത്തീസ്ഗഡിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഛത്തീസ്ഗഡിലെ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ മാറ്റത്തിനായി വോട്ടുചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബിലാസ്പൂരിൽ നടന്ന ‘പരിവർത്തൻ മഹാ സങ്കൽപ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഛത്തീസ്ഗഡ് ഒരു മാറ്റത്തിന്റെ അന്തരീക്ഷത്തിലാണ്. ജനങ്ങൾക്കിടയിൽ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാനുള്ള അവരുടെ ആഗ്രഹം പ്രകടമാകുന്നുണ്ട്. ഈ കോൺഗ്രസ് സർക്കാർ തങ്ങളോട് ചെയ്യുന്ന അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഛത്തീസ്ഗഡിലെ ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.
ഞങ്ങൾക്ക് വോട്ടുചെയ്താൽ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ ബിജെപി സർക്കാർ പ്രവർത്തിക്കുമെന്നത് എന്റെ ഉറപ്പാണ്. ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമ്പോൾ മാത്രമേ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിൽ നിന്നുള്ള ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള കേന്ദ്ര ശ്രമങ്ങളെ കഴിഞ്ഞ അഞ്ച് വർഷമായി ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ അട്ടിമറിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഛത്തീസ്ഗഡിന് അടിസ്ഥാന സൗകര്യ വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനം ഭരിക്കുന്നവർ ഈ പദ്ധതികൾ വൈകിപ്പിക്കുകയോ പൂർണ്ണമായും നിർത്തുകയോ ചെയ്തു’-നരേന്ദ്രമോദി കുറ്റപ്പെടുത്തി.
അതേസമയം 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിലാസ്പൂരിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഛത്തീസ്ഗഡ് മധ്യപ്രദേശിൽ നിന്ന് വേറിട്ട് ഒരു സംസ്ഥാനമായി രൂപീകരിച്ചത്. ഛത്തീസ്ഗഡിലെ 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഓഗസ്റ്റിൽ ബിജെപി പുറത്തിറക്കിയിരുന്നു.