അസാധാരണമായ തൃഷ്ണകളുള്ള സാധാരണക്കാരനാണ് ചന്ദ്രയാൻ-3ന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനായ ഡോ. വീരമുത്തുവേൽ. ഇന്ത്യൻ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട മൂന്നാം ചാന്ദ്രദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. ചന്ദ്രയാൻ-3ന്റെ പരമപ്രധാനമായ ലക്ഷ്യമായിരുന്നു സോഫ്റ്റ് ലാൻഡിംഗ് എന്ന് അദ്ദേഹം പറഞ്ഞു.
കേവലം ഒരു എഞ്ചിനീയറായിരുന്ന എന്റെ വളരെ വലിയ ആഗ്രഹമായിരുന്നു ഐഎസ്ആർഒ എന്നത്. ആ സ്വപ്‌നം പൂവണിഞ്ഞു. പിന്നാലെ നിരവധി വെല്ലുവിളികൾ നിറഞ്ഞ പ്രോജ്കടുകൾ ചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ‘അമേസിംഗ് ഇന്ത്യൻ അവാർഡ്’ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചന്ദ്രയാൻ-2ന്റെ ഭാഗമായതിനെ കുറിച്ചും അവർ നേരിട്ട തിരിച്ചടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മൂന്നാം ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറായപ്പോൾ തന്റെയും സംഘത്തിന്റെയും ഏറ്റവും വലിയ ലക്ഷ്യമായിരുന്നു സോഫ്റ്റ് ലാൻഡിംഗ് എന്ന് അദ്ദേഹം പറഞ്ഞു. ഇസ്രോയിലെ മുഴുവൻ ശാസ്ത്രജ്ഞരും ഇതിനായി പ്രവർത്തിച്ചു. രണ്ടാമത്തെ ദൗത്യം നൽകിയ തിരച്ചടിയാണ് മൂന്നാം ദൗത്യത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രത്യേക പരീക്ഷണ പരമ്പകൾക്ക് തന്നെ പദ്ധതിയിട്ടു. ഇനി പരാജയത്തിന്റെ കയ്പ് രുചിക്കാൻ അവസരം ഉണ്ടാകരുതെന്ന് മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ട് എങ്ങനെ ഇറങ്ങണമെന്ന് സംഘം കൃത്യമായി വിലയിരുത്തി, പദ്ധതിയിട്ടു. പരാജയം ഒന്നിന്റെയും അവസാനമല്ല, മറിച്ച് പുതിയ തുടക്കമാണെന്നുള്ള സന്ദേശമാണ് അദ്ദേഹം നൽകിയത്.
തലമുറകളെ തന്നെ പ്രചോദിപ്പിക്കുന്ന ഇന്ത്യൻ പൗരന്മാരെ അഭിനന്ദിക്കുന്നതിനായുള്ള അവാർഡാണ് അമേസിംഗ് ഇന്ത്യൻസ് അവാർഡ്‌സ്. 12 വിഭാഗങ്ങളിലായാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. വീരമുത്തുവേലിന് പുറമേ ആദിത്യ എൽ-1ന് ചുക്കാൻ പിടിക്കുന്ന പ്രോജക്ട് ഡയറക്ടർ ഡോ. നിഗർ ഷാജിയെയും വേദിയിൽ അവാർഡ് നൽകി ആദരിച്ചു. വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് അവാർഡ് സമ്മാനിച്ചത്.