തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ് വാക്കായി. ഡോ വന്ദനാദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് ആശുപത്രികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തത്. സർക്കാരിന്റെ മെല്ലെ പോക്കിൽ ആരോഗ്യ പ്രവർത്തകർക്കിടയിലും വ്യാപക വിമർശനമുയരുകയാണ്.
സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ ഉൾപ്പടെ എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കും, പ്രതികളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിലോ വീഡിയോയിലോ പകർത്തണം, സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും എന്നിവയായിരുന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനം.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമുൾപ്പടെയുള്ള ചില പ്രധാന കേന്ദ്രങ്ങളിലല്ലാതെ മറ്റെവിടെയും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ലെന്നതാണ് അനൗദ്യോഗിക വിശദീകരണം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്‌ക്കായി പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. അതേസമയം തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഉൾപ്പടെ സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണ്. പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് കാരണമാണ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാത്തതിന് കാരണമായി പറയുന്നത്.