ഇടുക്കി: മുൻമന്ത്രി എം.എം. മണിക്കെതിരെ ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. ഇടുക്കിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ തന്നെ ചിലരുടെ മനോനില തെറ്റുമെന്ന് ശിവരാമൻ പറഞ്ഞു. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിൽ എതിർപ്പുമായി മണി എത്തിയതിന് പിന്നാലെയാണ് ശിവരാമന്റെ പരാമർശം.
ഒഴിപ്പിക്കാൻ വരുന്നവരുടെ കൈയും കാലും വെട്ടും എന്നാണ് ചിലരുടെ പ്രഖ്യാപനമെന്നും തലവെട്ടിക്കളഞ്ഞ് ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോയെന്നും ശിവരാമൻ പരിഹസിച്ചു. ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ 1000 കണക്കിന് ഏക്കർ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങൾ തുണ്ട് തുണ്ടായി മുറിച്ചു വിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികൾ അറിയുന്നില്ലെന്നും ശിവരാമൻ വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
ജില്ലയിലെ കയ്യേറ്റ മാഫിയയെ തളക്കണം കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റും , ഒഴിപ്പിക്കാൻ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം . ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ് ? തലവെട്ടിക്കളഞ്ഞാൽ മതിയല്ലോ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാൻ കൊറേ സമയം എടുക്കുമല്ലോ. ചിന്നക്കനാൽ പഞ്ചായത്തിൽ 100 കണക്കിനേക്കർ സർക്കാർ ഭൂമി കയ്യേറി കുരിശ് കൃഷി നടത്തുന്നവർ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല . ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ 1000 കണക്കിന് ഏക്കർ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങൾ തുണ്ട് തുണ്ടായി മുറിച്ചു വിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികൾ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ കഴിയുന്നില്ല . 1000 കണക്കിന് ഭൂരഹിത കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാൻ ഇടമില്ലാത്ത നാട്ടിലാണ് കയ്യേറ്റക്കാരെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. സർക്കാർ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി ഒക്കെ പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും, തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണം.തുണ്ട് തുണ്ടായി വിൽകപ്പെട്ട തോട്ട ഭൂമി എല്ലാം സർക്കാർ വീണ്ടെടുത്ത് ഭൂ രഹിതർക്ക് വിതരണം ചെയ്യണം