ശ്രീനഗർ: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും ചെയ്തതിനു പിന്നാലെ ഒരു സുപ്രധാന സംഭവ വികാസത്തിൽ ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു .ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആണ് ഈ അനാച്ഛാദനം നിർവഹിച്ചത്.
ഗാന്ധിജിയോടുള്ള ആദരസൂചകമായി മഹാത്മാഗാന്ധിയുടെ പ്രതിമയോടൊപ്പം ‘ചർക്കയും സ്ഥാപിച്ചിട്ടുണ്ട്.മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ലഫ്.ഗവർണർ, ബാപ്പുവിന്റെ ആദർശങ്ങൾ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണെന്ന് പറഞ്ഞു.ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ഒരു പ്രധാന ഉപകരണമായി ‘ചർക്ക’യെ ഗാന്ധിജി ഉപയോഗിച്ചു. ഇത് സ്വദേശി പ്രസ്ഥാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
ബാപ്പുവിന്റെ ആദർശങ്ങൾ പിന്തുടർന്ന്, 2021-22-ൽ ജമ്മു കശ്മീർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ സഹായത്തോടെ ഗ്രാമങ്ങളിൽ 21,640 നിർമ്മാണ, സേവന യൂണിറ്റുകൾ സ്ഥാപിച്ചു, 1.73 ലക്ഷത്തിലധികം പേർക്ക് തൊഴിലവസരം നൽകി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10,628 പുതിയ യൂണിറ്റുകൾ സ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധിയുടെയും ചർക്കയുടെയും പ്രതിമ സ്ഥാപിച്ചതിന് ജമ്മു കശ്മീർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിനെ (കെവിഐബി) ലെഫ്റ്റനന്റ് ഗവർണർ അഭിനന്ദിച്ചു. സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി എല്ലാ പങ്കാളികളും കൂട്ടായ പരിശ്രമം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.