റായ്പൂർ: രാജ്യത്തെ ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ ‘വികസിത് ഭാരത്’ (വികസിത രാജ്യം) എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ജഗദൽപൂരിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ന് 26,000 കോടിയിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്. സംസ്ഥാനത്തിനായി വിവിധ വികസന പദ്ധതികൾ ഇന്ന് ആരംഭിച്ചിട്ടുണ്ടെന്നും ഈ വികസന പദ്ധതികൾക്ക് അർഹരായ ഛത്തീസ്ഗഡിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ബസ്തർ ജില്ലയിലെ നഗർലാറിൽ എൻ.എം.ഡി.സി സ്റ്റീൽ ലിമിറ്റഡിന്റെ സ്റ്റീൽ പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 23,800 കോടി രൂപ ചെലവിൽ നിർമ്മിച്ച പ്ലാന്റ് ഉയർന്ന നിലവാരമുള്ള സ്റ്റീൽ ഉത്പാദിപ്പിക്കുന്ന ഗ്രീൻ ഫീൽഡ് പദ്ധതിയാണ്. ബസ്തറിൽ ഉൽപ്പാദിപ്പിക്കുന്ന ഉരുക്ക് പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനൊപ്പം സായുധ സേനയെ ശക്തിപ്പെടുത്തുമെന്നും ഒരു വലിയ ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ഛത്തീസ്ഗഡ് നേട്ടങ്ങൾ കൊയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.