എറണാകുളം: വടക്കൻ പറവൂരിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർ മുങ്ങിമരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന നടത്തി. ഗോതുരുത്തിൽ അപകടം നടന്ന സ്ഥലത്താണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വടക്കേക്കര പോലീസും പരിശോധന നടത്തിയത്.
അശ്രദ്ധയാണ് അപകടത്തിന്റെ പ്രധാന കാരണം എന്നാണ് എംവിഡിയുടെ നിഗമനം. റോഡിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കനത്ത മഴ മൂലം പുഴ കവിഞ്ഞ് റോഡിലേക്ക് കയറിയത് ഇരുട്ടിൽ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. നാവിഗേഷൻ മാപ്പ് ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്നും മുന്നിൽ വെള്ളക്കെട്ടാണെന്നു കരുതിയാണ് കാർ മുന്നോട്ടെടുത്തതെന്നും സഹയാത്രികർ മൊഴി നൽകിയിട്ടുണ്ട്.
ഡോ. അജ്മൽ, ഡോ. അദ്വൈദ് എന്നിവരാണ് ഗോതുരുത്തിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് 5 അംഗസംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദ്യാർത്ഥികൾ ആശുപത്രിവിട്ടതായും പോലീസ് അറിയിച്ചു.