ലക്നൗ : ഡിയോറിയയിൽ ദുബെ കുടുംബത്തിലെ ഭർത്താവിനെയും ഭാര്യയെയും 2 പെൺമക്കളെയും ഒരു മകനെയും കൊലപ്പെടുത്തിയ കേസിൽ സുപ്രധാന നടപടിക്ക് ഒരുങ്ങി യോഗി സർക്കാർ . പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .
സത്യപ്രകാശ് ദുബെയും , ഭാര്യയും , മക്കളുമാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ എഫ്‌ഐആറിൽ പേരുള്ള 27 പേർക്കെതിരെയും അജ്ഞാതരായ 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഫത്തേപൂർ ഗ്രാമത്തിൽ പ്രേം യാദവിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിൽ . ബുധനാഴ്ച റവന്യൂ സംഘം പ്രേം യാദവിന്റെ വീട്ടിലെത്തി.റവന്യൂ വകുപ്പ് ജീവനക്കാർ ഭൂമി അളക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മുന്‍ പഞ്ചായത്ത് അംഗം പ്രേം യാദവ് എന്നയാളും പ്രദേശത്തെ താമസക്കാരനായ സത്യപ്രകാശ് ദുബെയും തമ്മില്‍ ഭൂമി സംബന്ധമായ തര്‍ക്കം ദീര്‍ഘകാലമായി നിലനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ സത്യപ്രകാശ് ദുബെയുടെ വീട്ടില്‍ പ്രേം യാദവ് എത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. തര്‍ക്കം അതിരുവിട്ടതോടെ പ്രേം യാദവ് മര്‍ദനമേറ്റ് മരിച്ചു. വിവരമറിഞ്ഞ് പ്രേം യാദവുമായി ബന്ധപ്പെട്ടവർ സംഘംചേര്‍ന്ന് സത്യപ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയായിരുന്നു.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും ഗ്രാമസഭയുടെയും ഭൂമി പോലും പ്രേം യാദവ് കൈവശപ്പെടുത്തി അതിൽ ആഡംബരപൂർണ്ണമായ കെട്ടിടം നിർമ്മിച്ചതായി ഗ്രാമവാസികൾ പറയുന്നു . ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ ഗ്രാമത്തിലെ ഒരേക്കർ ഭൂമി കൈവശപ്പെടുത്തിയിരുന്നു . ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് അഞ്ചംഗ കുടുംബത്തെയും കൊലപ്പെടുത്തിയത് .















