ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. നമ്മുടെ ചാമ്പ്യൻ നീരജ് ചോപ്ര, ജാവലിൻ ത്രോയിൽ തന്റെ ഏഷ്യൻ ഗെയിംസ് കിരീടം നീരജ് നിലനിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീരജിന്റെ മെഡൽ ചരിത്രപരമായ നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്നും എന്നേക്കുമുള്ള മികച്ചതും അസാധാരണവുമായ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർണ്ണ മെഡലുകളായിരുന്നു ഇന്ത്യയ്‌ക്ക് ലഭിച്ചതെന്നും ആ റെക്കോർഡ് ഇത്തവണ മറികടന്നുവെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.
4-ാം ശ്രമത്തിൽ 88.88 മീറ്റർ ദൂരം എറിഞ്ഞുകൊണ്ടാണ് നീരജ് ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിൽ 82.38 മീറ്റർ ദൂരവും, 2-ാം ശ്രമത്തിൽ 84.49 മീറ്റർ ദൂരവും എറിഞ്ഞിട്ട നീരജിന് മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്താനായില്ല. എന്നാൽ 4-ാം ശ്രമത്തിൽ നീരജ് 88.88 മീറ്റർ ദൂരമാണ് എറിഞ്ഞത്. 5-ാം ശ്രമത്തിൽ താരം 80.80 മീറ്റർ ദൂരം കണ്ടെത്തി. മികച്ച ദൂരം കണ്ടെത്തിയ 4-ാം ശ്രമമാണ് നീരജിന് പൊന്ന് സമ്മാനിച്ചത്. എന്നാൽ 5-ാം ശ്രമം ഫൗളായി മാറി.