തെലങ്കാനയ്ക്ക് ഇത് ചരിത്രദിനമാണെന്നും ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക 3 സമ്മാനങ്ങൾ വരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേന്ദ്രമന്ത്രിസഭയിലെ തെലങ്കാനയ്‌ക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം ഇത് പറയുന്നത്. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഈ തീരുമാനങ്ങൾ തെലങ്കാനയെ സമൃദ്ധിയുടെയും വികസനത്തിന്റെയും പാതയിലേക്ക് നയികക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കാനും വരും തലമുറകളെ അവയെക്കുറിച്ച് ബോധവാന്മാരാക്കാനുമായി സംസ്ഥാനത്ത് വനവാസി ദേവതയായ സമക്ക സാരക്കയുടെ പേരിൽ സെൻട്രൽ ട്രൈബ്യൂണൽ സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കാനും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും കർഷകരുടെ ദീർഘകാലമായുള്ള ആവശ്യമാണ് പൂർത്തീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ നൽകുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും അതിന്റെ വിവിധ നേട്ടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും ഇത് വളരെയധികം സഹായിക്കുമെന്നും ഠാക്കൂർ പറഞ്ഞു.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ തമ്മിലുള്ള കൃഷ്ണാനദിയുടെ ജലതർക്കം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും എന്നും അദ്ദേഹം കുറിച്ചു. ഇതിനായി ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.