ക്രിക്കറ്റ് വിശ്വ മാമാങ്കത്തിന് ഇന്ന് അഹമ്മദാബാദിൽ തുടക്കം കുറിക്കുകയാണ്. ഉച്ചയ്‌ക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ നേരിടും. 2019 ലോകകപ്പ് ഫൈനലിലെ കണക്ക് വീട്ടുക എന്ന ലക്ഷ്യത്തോടെയാകും കിവീസ് ഇന്നിറങ്ങുക.
പരിചയ സമ്പന്നതയും പുതുമയും ഒരുപോലെ ഒത്തിണങ്ങിയ ടീമിനെയാണ് ഇന്ത്യ ടൂർണമെന്റിൽ കളത്തിലിറക്കുന്നത്. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് മുൻപും ലോകകപ്പ് കളിച്ചിട്ടുള്ള ടീമിലെ അംഗങ്ങൾ. ഇവരിൽ വിരാട് കോഹ്ലിയും അശ്വിനും മാത്രമാണ് 2011 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നത്.
ഇന്ത്യൻ ടീമിലെ ആറ് താരങ്ങൾ ആദ്യമായാണ് ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരാണ് ലോകകപ്പ് ടീമിൽ ആദ്യമായെത്തുന്നത്.
ടീമിലെ ഏറ്റവും സീനിയേഴ്‌സ് ക്യാപ്റ്റൻ രോഹിതും വിരാട് കോഹ്ലിയുമാണെങ്കിലും പ്രായത്തിൽ സീനിയർ രവിചന്ദ്രൻ അശ്വിനാണ്. 37 വയസാണ് അശ്വിനുള്ളത്. 24 കാരനായ ശുഭ്മാൻ ഗില്ലാണ് പ്രായത്തിൽ ടീമിലെ ഏറ്റവും ചെറുപ്പക്കാരൻ.